“കേസ് പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കും” സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. വിദ്വേഷ പ്രസംഗം നടത്തിയതിന് അബ്ദുറഹ്മാൻ കല്ലായിക്കെതിരെ നൽകിയ പരാതിക്ക് പിന്നാലെയാണ് ഭീഷണി.
1 min read

പരപ്പനങ്ങാടി: കേസ് പിൻവലിച്ചില്ലെങ്കിൽ കാൽ തല്ലിയൊടിക്കുമെന്ന് സി.പി.ഐ.എം. നേതാവിന് ഭീഷണിക്കത്ത്. സി.പി.എം നെടുവ ലോക്കൽ കമ്മിറ്റി അംഗം മുജീബിന്റെ പേരിലാണ് ഭീഷണിക്കത്ത് വന്നത്. കഴിഞ്ഞ ദിവസം നടന്ന മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലില്‍ നടത്തിയ പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ കോഴിക്കോട് വെള്ളയില്‍ പൊലീസിൽ മുജീബ് പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് കേസ്സെടുത്തിരുന്നു. സംഭവത്തിന് പിന്നാലെയാണ് ഭീഷണിക്കത്തെത്തിയത്. പരപ്പനങ്ങാടി സി.പി.ഐഎം ഓഫീസ് അഡ്രസ്സിൽ കോഴിക്കോട് ബീച്ച് പോസ്റ്റോഫീസിൽ പോസ്റ്റുചെയ്ത കത്താണ് ഇന്ന് (ചൊവ്വാഴ്ച) എത്തിയത്. ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെയും കത്തിൽ പരാമർശിച്ചിട്ടുണ്ട്.
“ലീഗിനെതിരെ കൊടുത്ത പരാതി 21 നകം പിൻവലിച്ചില്ലെങ്കിൽ സി.പി.ഐ.എം. ഏരിയ സെക്രട്ടറി മുജീബിന്റെയും ഐ.എൻ.എൽ. സെക്രട്ടറി കാസിം ഇരിക്കൂറിന്റെയും കാലുകൾ അടിച്ചു ഓടിക്കും. രാത്രി നടന്നുപോകുമ്പോൾ ഇരുട്ടടി കിട്ടും. സൂക്ഷിച്ചോ…
ലീഗിനെതിരെ അനാവശ്യ പരാമർശങ്ങൾ ഉയർത്തിയാൽ തിരിച്ചടിക്കും.. പോലീസ് നമുക്ക് പുല്ലാണെണെടാ… തുടങ്ങിയ കാര്യങ്ങളാണ് കത്തിലുള്ളത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് കാസിം ഇരിക്കൂറും മുജീബും പറഞ്ഞു.