പരപ്പനങ്ങാടി കോ-ഓപ്പറേറ്റിവ് സർവ്വീസ് ബാങ്കിലെ മോഷണം: പ്രതി 11 വർഷത്തിനു ശേഷം പൊലിസ് പിടിയിൽ.


പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചപ്പുരയിൽ പ്രവർത്തിക്കുന്ന പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്കിൻ്റെ പിൻഭാഗത്തുള്ള ജനൽചില്ല് തകർത്ത് രണ്ട് ഗ്രിൽ കമ്പികൾ ഇളക്കിമാറ്റി അകത്ത് കടന്ന് കളവ് നടത്തിയ കേസിലെ പ്രതിയെ പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ അന്വേഷണത്തിലൂടെ 11 വർഷത്തിന് ശേഷം പിടികൂടി.
നിരവധി മോഷണക്കേസിൽ പ്രതിയായ തമിഴ്നാട് കറുവാ സംഘത്തിലെ കുഞ്ഞൻ എന്ന അറമുഖനെയാണ് മാസങ്ങൾ നീണ്ട അന്വേഷണത്തിനിടയിൽ പിടികൂടിയത്. ഇയാൾ വളാഞ്ചേരി പൊലിസ് സ്റ്റേഷൻ പരിധിയിലെ പൂക്കാട്ടിരി അത്തിപ്പറ്റ എന്ന സ്ഥലത്ത് ഒളിവിൽ താമസമുണ്ടെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ അവിടെ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പേരിൽ ഗുരുവായൂർ, ചാവക്കാട്, പൊന്നാനി, കൽപ്പകഞ്ചേരി, മഞ്ചേരി എന്നീ സ്റ്റേഷനിലും മറ്റും കളവ് കേസുകൾ ഉണ്ട്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന്റെ നിർദേശപ്രകാരം താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, പരപ്പനങ്ങാടി സർക്കിൾ ഇൻസ്പക്ടർ ഹണി കെ ദാസ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സലേഷ്, സബറുദ്ധീൻ, അഭിമന്യു, ആൽബിൻ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കവർച്ച, ഭവന ഭേദനം, എടിഎം പൊളിക്കൽ എന്നിവയായി കുന്നംകുളം, പരപ്പനങ്ങാടി , താനൂർ, എടക്കര എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലിസ് പറഞ്ഞു.