സംസ്ഥാനത്ത് 24, 25 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗൺ; 23ന് വ്യാപക കൂട്ട പരിശോധന.


സംസ്ഥാനത്ത് 24, 25 തീയതികളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി. പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കില്ലെന്നു ഉത്തരവില്‍ വ്യക്തമാക്കുന്നു . ബക്രീദിന് മുന്നോടിയായി ഇളവു നല്‍കിയതിനെതിരേ സുപ്രീംകോടതിയുടെ പരാമര്‍ശങ്ങളും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പരാമര്‍ശിക്കുന്നു. ഉത്തര്‍ പ്രദേശില്‍ പ്രഖ്യാപിക്കപ്പെട്ട കോടതി നിര്‍ദ്ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ജൂലൈ 23 ന് സംസ്ഥാനത്ത് വ്യാപക പരിശോധനകളും നടത്തും. രോഗവ്യാപനം കൂടിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന കൂട്ടപരിശോധനയില്‍ മൂന്നു ലക്ഷത്തോളം പേരെ പരിശോധിക്കാനാണ് തീരുമാനം.
പ്രാദേശികമായ പോസിറ്റിവിറ്റി അടിസ്ഥാനത്തില്‍ ആയിരിക്കും ലോക്ക് ഡൗണില്‍ ഇളവു കിട്ടുക. തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളും തുടരും. തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള നിയന്ത്രണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം അനുസരിച്ച് വിഭാഗങ്ങളായി തിരിച്ചുള്ള നിയന്ത്രണമാണ് തുടരുക.
കോഴിക്കോട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധിക്കും. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാവണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തുകയും വേണം. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം.
ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും നിര്‍ദ്ദശമുണ്ട്.