ബസ്റ്റാന്റിൽ മദ്യപിച്ച് ലക്കുകെട്ട് ഭിക്ഷാടകർ പരസ്പരം ഏറ്റുമുട്ടി; അക്രമം തടയാനെത്തിയ നാട്ടുകാർർക്കും കിട്ടി അടി; പ്രശ്നത്തിന് കാരണം കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പ്..!
പ്രതീകാത്മക ചിത്രം
കുറ്റിപ്പുറം ബസ് സ്റ്റാൻഡിന് സമീപത്തെ പഞ്ചായത്ത് കംഫർട്ട് സ്റ്റേഷനിൽ മദ്യപിച്ചെത്തിയ ഭിക്ഷാടകർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അടി പരിധി വിട്ടത്തോടെ പ്രദേശത്ത് നാട്ടുകാരിലും പരിഭ്രാന്തി പരത്തി. അക്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്കും പരിക്കേറ്റു.
അന്ധതയുടെ മറവിൽ കൈയിലുണ്ടായിരുന്ന വടി വീശിയാണ് ഒരു ഇതരസംസ്ഥാന ഭിക്ഷാടകൻ അക്രമം അഴിച്ചുവിട്ടത്. ഇതോടെ ബസ് കാത്തുനിന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ ഭയന്നോടേണ്ടി വന്നു. വിവരമറിഞ്ഞ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തിയാണ് അക്രമാസക്തരായ ഭിക്ഷാടകരെ സ്ഥലത്തുനിന്ന് തുരത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ കംഫർട്ട് സ്റ്റേഷൻ ഭിക്ഷാടന മാഫിയയുടെയും സാമൂഹികവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പരിക്കേറ്റ നാട്ടുകാർ പോലീസിലും പഞ്ചായത്തിലും പരാതി നൽകാൻ തീരുമാനിച്ചു.
കംഫർട്ട് സ്റ്റേഷന്റെ നടത്തിപ്പ് ചുമതലയുള്ള കരാറുകാരൻ ഇത് ഭിക്ഷാടന മാഫിയയ്ക്ക് മറിച്ചുവിറ്റതായാണ് നാട്ടുകാരുടെ പ്രധാന ആരോപണം. പോലീസ് കരാറുകാരോട് സ്റ്റേഷനിലെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
രാത്രികാലങ്ങളിൽ ഈ ഭാഗത്ത് ലഹരി ഉപയോഗവും അക്രമങ്ങളും പതിവാകുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
