പുറംകടലിൽ സംശയാസ്പദമായി ഒരു കപ്പൽ; രാജ്യാന്തര എണ്ണക്കടത്തു സംഘത്തെ വലയിലാക്കി ഇന്ത്യൻ തീരസംരക്ഷണ സേന.
കൊച്ചി : രാജ്യാന്തര എണ്ണക്കടത്തു സംഘത്തെ വലയിലാക്കി ഇന്ത്യൻ തീരസംരക്ഷണ സേന. കടലിലും ആകാശത്തും നിരീക്ഷണം ഏകോപിപ്പിച്ചു നടത്തിയ സങ്കീർണ ദൗത്യമാണു ഫലം കണ്ടത്. 5നു മുംബൈ തീരത്തുനിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ (185 കിലോമീറ്റർ) പടിഞ്ഞാറായി സംശയകരമായി കണ്ട 3 കപ്പലുകളെ കോസ്റ്റ്ഗാർഡ് തടയുകയായിരുന്നു. കപ്പലുകളിലെ ജീവനക്കാരെ ചോദ്യം ചെയ്ത കോസ്റ്റ്ഗാർഡ് കപ്പലിനുള്ളിൽ പരിശോധന നടത്തി.
കപ്പലിലെ ഡിജിറ്റൽ രേഖകൾ കൂടി പരിശോധിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. നികുതിയിനത്തിൽ ഇന്ത്യ ഉൾപ്പെടെ തീരദേശ രാജ്യങ്ങൾക്കു ലഭിക്കേണ്ട വൻ തുകയാണ് ഈ സംഘം തട്ടിയെടുത്തിരുന്നത്.
നിലവിൽ സംഘർഷം നിലനിൽക്കുന്ന എണ്ണ ഉൽപാദക രാജ്യങ്ങളിൽനിന്നു കുറഞ്ഞ വിലയ്ക്ക് എണ്ണയും എണ്ണ ഉൽപന്നങ്ങളും വൻതോതിൽ വാങ്ങി കടത്തിക്കൊണ്ടുവന്ന ശേഷം രാജ്യാന്തര സമുദ്രാതിർത്തിയിൽ മറ്റ് എണ്ണ ടാങ്കർ കപ്പലുകളിലേക്കു പകർത്തി ലാഭം കൊയ്യുന്നതായിരുന്നു റാക്കറ്റിന്റെ രീതി.
വിവിധ രാജ്യങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ ശൃംഖലയാണു സംഘത്തെ നിയന്ത്രിക്കുകയും കപ്പലുകൾ തമ്മിലുള്ള വിൽപനയും കൈമാറ്റവും ഏകോപിപ്പിക്കുകയും ചെയ്തിരുന്നത്.
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലൂടെ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ച മോട്ടർ ടാങ്കർ കപ്പലിനെയാണ് കോസ്റ്റ് ഗാർഡ് ആദ്യം കണ്ടെത്തിയത്. അത്യാധുനിക ട്രാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണത്തിൽ ഈ കപ്പലിനെ അസ്വാഭാവികമായ രീതിയിൽ സമീപിക്കുന്ന 2 കപ്പലുകളെ കൂടി കണ്ടെത്തി. ഇത് എണ്ണ കൈമാറ്റത്തിനാണെന്ന സംശയം ഉയർന്നതോടെയാണ് കോസ്റ്റ്ഗാർഡ് സംഘം കപ്പലുകൾക്കുള്ളിൽ കടന്നു പരിശോധിച്ചത്.
കപ്പലുകളും ജീവനക്കാരെയും മുംബൈയിലെത്തിച്ച ശേഷം തുടർനടപടികൾക്കായി കസ്റ്റംസിനും മറ്റ് ഏജൻസികൾക്കും കൈമാറും. തീരദേശ രാജ്യങ്ങളിലെ നിയമനടപടികളിൽനിന്നു രക്ഷപ്പെടാൻ കപ്പലുകൾ അടിക്കടി പേരും മറ്റു തിരിച്ചറിയൽ വിവരങ്ങളും മാറ്റുന്നതായും കോസ്റ്റ്ഗാർഡ് കണ്ടെത്തിയിട്ടുണ്ട്.
