എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദം, പറവൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി, മരിക്കും മുൻപ് പ്രിൻസിപ്പലിന് സന്ദേശം അയച്ചു
കൊച്ചി: വോട്ടർ പട്ടിക പുതുക്കലുമായി (SIR) ബന്ധപ്പെട്ട അമിത ജോലി സമ്മർദ്ദം മൂലം എറണാകുളം പറവൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി.
മൂത്തക്കുന്നം എസ്.എൻ.എം കോളേജിലെ ക്ലർക്കും ബിഎല്‍ഒയുമായ ഷിജി (49) ആണ് മരിച്ചത്._ _ജോലിഭാരത്തെക്കുറിച്ച് കോളേജ് പ്രിൻസിപ്പലിന് സന്ദേശം അയച്ച ശേഷമാണ് ഷിജി ജീവനൊടുക്കിയത്
എസ്‌ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഫയലുകള്‍ മടങ്ങി വന്നതാണ് ഷിജിയെ മാനസികമായി തളർത്തിയതെന്ന് സഹപ്രവർത്തകർ പറയുന്നു. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പ്രത്യേക തീവ്രപരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള ജോലിഭാരമാണ് നല്‍കുന്നത്. ഈ അമിത സമ്മർദ്ദത്തെക്കുറിച്ച് ഷിജി നേരത്തെ സുഹൃത്തുക്കളോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നു. ഇന്ന് കോളേജ് പ്രിൻസിപ്പലിന് മൊബൈലില്‍ സന്ദേശം അയച്ചതിന് പിന്നാലെ ഷിജിയെ കാണാതാവുകയായിരുന്നു. സന്ദേശം കണ്ട് പരിഭ്രാന്തരായ സഹപ്രവർത്തകർ കോളേജിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് ബിഎല്‍ഒമാരുടെ ജോലി സമ്മർദ്ദം വർദ്ധിച്ചുവരുന്നതിനിടെയുണ്ടായ ഈ മരണം ഉദ്യോഗസ്ഥർക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കൃത്യമായ സംവിധാനങ്ങളോ സഹായമോ ഇല്ലാതെ ബിഎല്‍ഒമാർക്ക് മേല്‍ അനാവശ്യ സമ്മർദ്ദം ചെലുത്തുന്ന അധികൃതരുടെ നടപടിയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് സഹപ്രവർത്തകർ ആരോപിച്ചു.
