ജില്ലയിൽ വിധിയെഴുത്ത് തുടങ്ങി; പതിവുപോലെ ചിലയിടങ്ങളിൽ മെഷീൻ തകരാര്‍: വോട്ടിങ് ശതമാനം 30 ലേക്ക് കടന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ജില്ലയിൽ വോട്ടിങ് ശതമാനം 30 ലേക്ക് കടന്നു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് ആറുമണിവരെ തുടരും.
വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായത് വോട്ടെടുപ്പിനെ താളംതെറ്റിച്ചു. ചെലേമ്പ്ര പഞ്ചായത്തിലെ 21-ാം വാർഡിലെ 2-ാം ബൂത്തില്‍ വോട്ടിങ് മെഷീൻ തകരാറിലായി. ചേലേമ്പ്ര പാറയില്‍ മൻഹജ് റഷാദ് കോളേജിലാണ് സംഭവം. വോട്ടെടുപ്പ് ആരംഭിച്ച ശേഷം രണ്ട് വോട്ടുകള്‍ മാത്രം രേഖപ്പെടുത്തിയപ്പോഴാണ് മെഷീൻ പ്രവർത്തനരഹിതമായത്.
പോളിംഗ് ബൂത്തുകളില്‍ നിരോധിത വസ്തുക്കള്‍ ഒഴിവാക്കി ഹരിത പ്രോട്ടോക്കോള്‍ പ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജില്ലയിൽ 94 ഗ്രാമപഞ്ചായ ത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്ത്, ഒരുജില്ലാ പഞ്ചായത്ത് എന്നിവ ആര് ഭരിക്കണമെന്ന് ജില്ലയിലെ 36,18,855 വോട്ടർമാർ തീരുമാനിക്കും.
ആകെ 8,381 സ്ഥാനാർത്ഥികളാണ് ജില്ലയില്‍ മത്സരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ അധികാരം ഉറപ്പാക്കുന്നതിനൊപ്പം മെമ്പർമാരുടെ എണ്ണവും വർദ്ധിപ്പിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ തന്ത്രങ്ങളുടെ ഫലപ്രാപ്തി കൂടി വെളിവാകും. .
