ഷെയ്ഖ് ഹസീനക്ക് വധശിക്ഷ; ബംഗ്ലാദേശ് കലാപകേസിൽ ശിക്ഷ വിധിച്ച് ധാക്കയിലെ പ്രത്യേക ട്രിബ്യൂണൽ
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് വിധി പറഞ്ഞത്. കേസിൽ ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്‌തുവെന്ന് വ്യക്തമാക്കിയ കോടതി വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിയാമായിരുന്നുവെന്നും വ്യക്തമാക്കി.
പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചുവെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
വധശിക്ഷ വരെ കിട്ടാൻ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിരുന്നത്. കഴിഞ്ഞ വർഷം ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്.
