ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്, ദേഷ്യംകൊണ്ട് കൊന്നുവെന്ന് അമ്മൂമ്മയുടെ മൊഴി
എറണാകുളം അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് ദേഷ്യംകൊണ്ടെന്ന് കേസിലെ പ്രതിയായ കുഞ്ഞിന്റെ അമ്മൂമ്മ റോസിലി. റോസിലിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇവരെ നിയറാതെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കുഞ്ഞിന്റെ മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവാണെന്ന് പൊലീസ് പറഞ്ഞു.
റോസ്‌ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അങ്കമാലി പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിയതിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിന് പിന്നാലെ റോസ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. റോസ്‌ലി മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ്. ഇതിനുള്ള മരുന്നും സ്ഥിരമായി കഴിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസമായിരുന്നു കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിക്കുന്നത്. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ അറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയാണെന്ന് പൊലീസ് ആദ്യമേ സംശയിച്ചിരുന്നു.
ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
