‘ആൺ സുഹൃത്തിനെ വാൾകൊണ്ട് വെട്ടി, കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു’; പെൺകുട്ടിയുടെ നില ഗുരുതരം
കോയമ്പത്തൂരിൽ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് മൂന്നംഗ സംഘം. ഇന്നലെ രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം.
നഗരത്തിലെ കോളേജിൽ എംബിഎ വിദ്യാർത്ഥിനിക്ക് നേരെയാണ് അതിക്രമം. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ആൺ സുഹൃത്തിനെ വാൾകൊണ്ട് വെട്ടിയ ശേഷമാണ് മൂന്നംഗ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയത്.
രാത്രി 11 മണിക്ക് വിമാനത്താവളത്തിന് സമീപം പുരുഷ സുഹൃത്തിനൊപ്പം കാറിൽ ഇരിക്കുകയായിരുന്നു വിദ്യാർത്ഥിനി. ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ കാറിന്റെ ജനൽ കല്ലുകൊണ്ടു തല്ലിത്തകർത്തു.
യുവാവിനെ വാൾ കൊണ്ടു വെട്ടിയതിനു ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ നാലു മണിയോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റര് അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി.
പെൺകുട്ടിയെ അവശനിലയിൽ ആണ് കണ്ടെത്തിയത്, വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 7 പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി അറിയിച്ചു. നിലവിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സാക്ഷികളെ ചോദ്യം ചെയ്യലും തുടരുകയാണ്. അതേസമയം പെൺകുട്ടി നിലവിൽ ചികിത്സയിൽ തുടരുകയാണ്.
