പിഎം ശ്രീ; നിലപാട് കടുപ്പിച്ച് സിപിഎമ്മും-സിപിഐയും, ചർച്ചയിൽ തീരുമാനമായില്ല

പിഎംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതോടെ സിപിഎം സിപിഐ ഭിന്നത രൂക്ഷമാകുകയാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഇടഞ്ഞ് തന്നെയാണ് സിപിഐ. പദ്ധതിയുമായി മുന്നോട്ട് എന്നാൽ നിലപാടിൽ സിപിഎം പോകുമ്പോൾ അതിനെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സിപിഐ.
എം എൻ സ്മാരകത്തിലെത്തി നേരിട്ടാണ് മന്ത്രി വി ശിവൻകുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചർച്ച നടത്തിത്. എന്നാൽ ആ ചർച്ച ഫലം കണ്ടില്ല. ഇരുകൂട്ടരും അവരുടെ നിലപാടിൽ ഉറച്ച് നിന്നു. പിഎം ശ്രീ പറ്റില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കരാറിൽ ഒപ്പുവെക്കാനുള്ള സാഹചര്യം മന്ത്രി ശിവൻകുട്ടി വിശദീകരിച്ചു.
അതേസമയം പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും ചർച്ചയിലെ കാര്യങ്ങൾ വെളിപ്പെടുത്താനില്ലെന്നും വിദ്യാഭ്യാസമന്ത്രി ചർച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. അതിനിടെ പിഎം ശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിക്കുകയാണ് സിപിഐ മന്ത്രിമാർ. ധാരണാപത്രത്തിൽ ഒപ്പിടാനുള്ള കാരണം വിദ്യാഭ്യാസ മന്ത്രി വിശദീകരിക്കണമെന്ന് മന്ത്രി ജിആർ അനിലും, പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ ആവശ്യം പരിഗണിച്ചേ മതിയാകൂവെന്ന് മന്ത്രി ജെ ചിഞ്ചു റാണിയും ആവശ്യപ്പെട്ടു.
