ഗോള്‍ഡ് ലോണ്‍: ഇനി പലിശ അടച്ച് പുതുക്കാന്‍ കഴിയില്ല; പണയ വായ്പകളുടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുതുക്കി.
ന്യൂഡൽഹി: സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ റിസര്‍വ് ബാങ്ക് പുതുക്കി. ഉപഭോക്താക്കളുടെ സംരക്ഷണം, വായ്പാ പ്രകൃയയിലെ സുതാര്യത, തിരിച്ചടവിലെ അച്ചടക്കം എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. രണ്ട് ഘട്ടമായാണ് വ്യവസ്ഥകള്‍ പ്രാബല്യത്തിലാകുക. അതില്‍ ഒന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിന് നിലവില്‍ വന്നു. രണ്ടാംഘട്ടം 2026 ഏപ്രില്‍ ഒന്നു മുതല്‍ നടപ്പിലാകും.
വലിയ തുകയുടെ വായ്പകള്‍ക്ക് സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വായ്പാ അനുപാതം(എല്‍ടിവി) തരംതിരിച്ചിട്ടുണ്ട്. ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥകള്‍ കര്‍ശനമാക്കുകയും ചെയ്തു. വായ്പ അടച്ചുതീര്‍ത്താല്‍ പണയ സ്വര്‍ണം ഉടനെ തിരികെ നല്‍കാനും വീഴ്ചവരുത്തിയാല്‍ പിഴ ഈടാക്കുന്നതിനും വ്യവസ്ഥയുണ്ട്. വായ്പാ കരാര്‍, മൂല്യനിര്‍ണയം, ലേല നടപടികള്‍ എന്നിവ സുതാര്യമാക്കുകയും വേണം. ഉപഭോക്താക്കള്‍ക്ക് മനസിലാകുന്ന പ്രാദേശിക ഭാഷയില്‍ എല്ലാ വിവരങ്ങളും നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിക്കുന്നു.
സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനംവരെ 2.50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്കായി അനുവദിക്കാം. 2.50 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപവരെയാണെങ്കില്‍ മൂല്യത്തില്‍ പരിധി 80 ശതമാനമായിരിക്കും. അതിന് മുകളിലാണ് വായ്പയെങ്കില്‍ 75 ശതമാനവുമായി നിശ്ചിയിച്ചിട്ടുണ്ട്.
ബുള്ളറ്റ് തിരിച്ചടവ് വ്യവസ്ഥ കര്‍ശനമാക്കി. മുതലും പലിശയും 12 മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കണം. പലിശ മാത്രം അടച്ച് വായ്പ പുതുക്കുന്ന രീതി നിര്‍ത്തലാക്കി. വായ്പാ തിരിച്ചടിവില്‍ അച്ചടക്കം കൊണ്ടുവരികയാണ് ലക്ഷ്യം. വായ്പ മുഴുവനും തിരിച്ചടച്ചാല്‍ പണയം വെച്ച സ്വര്‍ണം അന്നുതന്നെ അല്ലെങ്കില്‍ ഏഴ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ തിരികെ നല്‍കണം. ഇതില്‍ വീഴ്ചവരുത്തിയാല്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപവീതം പിഴ നല്‍കേണ്ടിവരും.
