ഗാസയിലെ ഇസ്രായേൽ ക്രൂരത; ഒറ്റദിവസം കൊല്ലപ്പെട്ടത് 91 പേർ, ആയിരക്കണക്കിന് പേർ പലായനം ചെയ്തു


ഗാസയിലെ ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരതയിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 91 പേർ. ഗാസയിൽ രൂക്ഷമായ ആക്രമണം നടത്തുകയാണ് ഇസ്രയേൽ. നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി ഗാസയിൽ ഒന്നാകെ ബോംബിടുകയാണ് ഇസ്രായേൽ. നിലവിൽ ആയിരക്കണക്കിന് പേർ ഗാസയിൽ നിന്ന് പലായനം ചെയ്തു. അതേസമയം ഇസ്രായേൽ ആക്രമണത്തിൽ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേരാണ്.
ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇസ്രയേല്‍ കരയാക്രമണത്തെക്കുറിച്ച് ‘ഗാസ കത്തുന്നു’വെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പ്രതികരിച്ചത്. കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്.
ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.