തിരുവോണ ദിനം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോൺഗ്രസ്; കസ്റ്റഡി മർദനത്തിൽ പ്രതിഷേധം


പോലീസിന്റെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധമായി തിരുവോണ ദിനം ‘കൊലച്ചോറ് സമര’വുമായി യൂത്ത് കോൺഗ്രസ്. തൃശൂർ ഡിഐജി ഓഫീസിന് മുമ്പിലാണ് യൂത്ത് കോൺഗ്രസിന്റെ ‘കൊലച്ചോറ് സമരം’ നടക്കുന്നത്. കുന്നംകുളത്തെ കസ്റ്റഡി മർദനത്തിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക സമരം. മർദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ച് പൊലീസ് വേഷം ധരിച്ചാണ് വേറിട്ട സമരവുമായി പ്രവർത്തകർ എത്തിയിരിക്കുന്നത്.
ഡിഐജി ഓഫീസിന് മുമ്പിലെ ബാരിക്കേഡിന് സമീപം ഇലയിട്ട് പ്രതിഷേധവും നടത്തി. 2023 ഏപ്രിൽ അഞ്ചിനാണ് കോൺഗ്രസ് പ്രവർത്തകൻ സുജിത്തിനാണ് കസ്റ്റഡിയിൽ മർദനം നേരിട്ടത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷൻറെ ഉത്തരവ് പ്രകാരമാണ് മർദന ദൃശ്യങ്ങൾ ലഭിച്ചത്.
തന്നെ മർദിച്ച അഞ്ച് പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. വഴിയരികിൽ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തുന്നത് കണ്ടതിനെ തുടർന്ന്, കാരണം തിരക്കാൻ ശ്രമിച്ചതാണ് സുജിത്ത് ക്രൂര മർദനത്തിന് ഇരയാവാൻ കാരണം.
പ്രതികൾക്ക് പൊലീസ് കവചമൊരുക്കി എന്ന വിവരവും പുറത്തുവരുന്നുണ്ട്. പൊലീസുകാർക്ക് രക്ഷപെടാൻ പഴുതേറെയിട്ട് എടുത്ത കേസിൽ ദുർബല വകുപ്പുകളാണ് ചുമത്തിയത്. ലോക്കപ്പ് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ചുമത്തിയത് ഒരു കൊല്ലം തടവ് ലഭിക്കാവുന്ന കുറ്റം മാത്രമാണ്.
IPC 323 പ്രകാരം കൈ കൊണ്ടടിച്ചു എന്ന വകുപ്പുമാത്രമാണ് ചുമത്തിയത്. 4 പൊലീസുകാരുടെയും പ്രമോഷൻ 3 വർഷത്തേക്ക് തടഞ്ഞു. അതുപോലെ തന്നെ ഇൻക്രിമെന്റും 2 വർഷത്തേക്ക് തടഞ്ഞു, അതുകൊണ്ട് ഇനിയൊരു വകുപ്പുതല നടപടി സാധ്യമല്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. തുടർ നടപടി കോടതി തീരുമാനപ്രകാരം മതി എന്നും പൊലീസ് വ്യക്തമാക്കുന്നു.