‘നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല, ഒരു പെണ്ണിനും നീതികിട്ടുന്നില്ല’; പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്


പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച വയലപ്ര സ്വദേശിനി എം.വി.റീമ (30) യുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിന് ഉത്തരവാദികൾ ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്നാണ് കുറിപ്പിൽ പറയുന്നത്.
അമ്മയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെയും മകനെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായും കുറിപ്പിൽ പറയുന്നുണ്ട്. ഭർത്താവിന്റെ അമ്മ നിരന്തരം തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായും കുട്ടിക്ക് വേണ്ടി തന്നോട് ചാകാൻ പറഞ്ഞുവെന്നും റീമയുടെ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
നാട്ടിലെ നിയമവ്യവസ്ഥയിൽ വിശ്വാസമില്ല. ഒരു പെണ്ണിനും നീതികിട്ടുന്നില്ലെന്നും ആത്മഹത്യകുറിപ്പിൽ പറയുന്നുണ്ട്. റീമയുടെ കുഞ്ഞിന്റെ സംസ്കാരം ഇന്നലെ നടന്നിരുന്നു. കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിലാണ് റീമയും കുഞ്ഞും ചാടിമരിച്ചത്. റീമയുടെ മകനായ രണ്ടര വയസ്സുകാരൻ കൃശിവിന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.
ശനിയാഴ്ച്ച രാത്രി 12.45 ഓടെയായിരുന്നു വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനു മുകളിൽ നിന്നും മകനൊപ്പം റീമ പുഴയിലേക്ക് ചാടിയത്. രാത്രി തന്നെ തിരച്ചിൽ ആരംഭിച്ചെങ്കിലും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഞായറാഴ്ച രാവിലെ വീണ്ടും തിരച്ചിൽ നടത്തിയപ്പോഴാണ് റീമയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടറിലാണ് റീമ മകനുമായി ചെമ്പല്ലിക്കുണ്ട് പാലത്തിൽ എത്തിയതും പുഴയിലേക്ക് ചാടിയതും.