വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ


തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് ഉച്ചയ്ക്ക് 12.15 ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ് വി എസ്.
സർക്കാർ നിയോഗിച്ച ഏഴംഗ വിദഗ്ധ സംഘത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സ തുടരുന്നു. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസിനെ നേരിൽ കണ്ടിരുന്നു. സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.
വിഎസ് ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്നും എം എ ബേബി പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് ഈ ആരോഗ്യ അവസ്ഥയെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.