സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ കുട്ടി അമ്മയുടെ കൈവിട്ട് ഓടി; എതിരെവന്ന മറ്റൊരു സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം
അമ്മയുടെ കണ്‍മുന്നില്‍ ആറ് വയസുകാരൻ സ്‌കൂള്‍ ബസിടിച്ച് മരിച്ചു.
ഓങ്ങല്ലൂർ പുലശ്ശേരിക്കര സ്വദേശി കാമ്യകം വീട്ടില്‍ കൃഷ്ണകുമാർ-ശ്രീദേവി ദമ്പതിമാരുടെ മകൻ ആരവ് ആണ് പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇന്നലെ വൈകുന്നേരം പുലശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. വാടാനാംകുറിശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
വാഹനത്തില്‍നിന്ന് വീടിനു മുന്നില്‍ ഇറങ്ങിയ ആരവ് അമ്മയുടെ കൈയില്‍നിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന പുലാശ്ശേരിക്കര യുപി സ്‌കൂളിന്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.
പരുക്കേറ്റ ആരവിനെ ഉടൻതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങി.
