NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കരിപ്പൂർ ദുരന്തത്തിന്റെ നടുക്കം മാറാത്ത ഓർമ്മകൾക്ക്  അഞ്ചാം വർഷം; ചികിത്സയിൽ തുടരുന്നവർ ഏറെ, കരിപ്പൂർ വീണ്ടും ചർച്ചകളിലേക്ക്..!

1 min read

ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഞെട്ടിച്ച് അഞ്ച് വർഷം മുമ്പ് കരിപ്പൂരിൽ നടന്ന വിമാനദുരന്തത്തിന്റെ ഓർമകൾ വീണ്ടും സജീവമാകുന്നു.

2020 ആഗസ്റ്റ് ഏഴിന് ദുബൈയിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം കരിപ്പൂരിൽ അപകടത്തിൽപ്പെട്ട് 21 പേർ മരിക്കുകയും 150 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഈ ദുരന്തത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, അതിന്റെ മുറിപ്പാടുകൾ പേറുന്ന നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. അധികൃതർ അടക്കം ഇവരെ മറന്നുപോയി എന്നതാണ് വാസ്തവം.

2020 ആഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെ കനത്ത മഴയിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് രണ്ടുതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനം, പിന്നീട് റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പുനിലത്തേക്ക് വീണ് പിളരുകയായിരുന്നു.

പൈലറ്റുമാരായ ദീപക് വസന്ത് സാഥേ, അഖിലേഷ് കുമാർ എന്നിവരടക്കം 19 പേരാണ് അപകടത്തിൽ മരിച്ചത്.

കോവിഡ് കാലത്തും നാട്ടുകാരുടെ ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. ദുരന്തത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോഴും നട്ടെല്ലിനും മറ്റ് ഗുരുതര പരിക്കുകൾക്കും ചികിത്സയിലാണ്. ഭൂരിഭാഗം പേർക്കും ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല.

അപകടകാരണം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പൈലറ്റിന്റെ വീഴ്ചയാണ് കണ്ടെത്തിയതെങ്കിലും, പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റൺവേയിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ ശിപാർശ ചെയ്തിരുന്നു.

 കരിപ്പൂർ ദുരന്തത്തിനുശേഷം വിമാനത്താവളത്തിൽ വലിയ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് പ്രകടമാണ്. ദുരന്തശേഷം ഇതുവരെ കരിപ്പൂർ വഴി വലിയ വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ല.

നഷ്ടപരിഹാര തുക വിതരണം പൂർത്തിയായെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും, പ്രഖ്യാപിച്ച തുക പലർക്കും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!