കരിപ്പൂർ ദുരന്തത്തിന്റെ നടുക്കം മാറാത്ത ഓർമ്മകൾക്ക് അഞ്ചാം വർഷം; ചികിത്സയിൽ തുടരുന്നവർ ഏറെ, കരിപ്പൂർ വീണ്ടും ചർച്ചകളിലേക്ക്..!
1 min read

ഇന്നലെ അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ ഞെട്ടിച്ച് അഞ്ച് വർഷം മുമ്പ് കരിപ്പൂരിൽ നടന്ന വിമാനദുരന്തത്തിന്റെ ഓർമകൾ വീണ്ടും സജീവമാകുന്നു.
ഈ ദുരന്തത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ, അതിന്റെ മുറിപ്പാടുകൾ പേറുന്ന നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. അധികൃതർ അടക്കം ഇവരെ മറന്നുപോയി എന്നതാണ് വാസ്തവം.
2020 ആഗസ്റ്റ് ഏഴിന് രാത്രി എട്ടുമണിയോടെ കനത്ത മഴയിൽ ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് രണ്ടുതവണ ലാൻഡ് ചെയ്യാൻ ശ്രമിച്ച വിമാനം, പിന്നീട് റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പുനിലത്തേക്ക് വീണ് പിളരുകയായിരുന്നു.
കോവിഡ് കാലത്തും നാട്ടുകാരുടെ ഒറ്റക്കെട്ടായ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടിയിരുന്നു. ദുരന്തത്തിൽ പരിക്കേറ്റ നിരവധി പേർ ഇപ്പോഴും നട്ടെല്ലിനും മറ്റ് ഗുരുതര പരിക്കുകൾക്കും ചികിത്സയിലാണ്. ഭൂരിഭാഗം പേർക്കും ആരോഗ്യം പൂർണ്ണമായും വീണ്ടെടുക്കാനായിട്ടില്ല.
അപകടകാരണം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പൈലറ്റിന്റെ വീഴ്ചയാണ് കണ്ടെത്തിയതെങ്കിലും, പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റൺവേയിൽ കൂടുതൽ സുരക്ഷ ഒരുക്കാൻ ശിപാർശ ചെയ്തിരുന്നു.
നഷ്ടപരിഹാര തുക വിതരണം പൂർത്തിയായെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോഴും, പ്രഖ്യാപിച്ച തുക പലർക്കും ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.