NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊളപ്പുറം സ്പിരിറ്റ് വേട്ട: ഒരാൾ കൂടി പിടിയിൽ

തിരൂരങ്ങാടി: കൊളപ്പുറത്ത് വെച്ച് സ്പിരിറ്റ്‌ പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. തമിഴ്നാട് പൊള്ളാച്ചി കണ്ണപ്പൻ നഗർ സ്വദേശിയായ ഗ്യാസ് കാദർ എന്നറിയപ്പെടുന്ന അബ്ദുൽ കാദർ (37)നെയാണ് താനൂർ ഡിവൈ.എസ്.പി പി.പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി 22 നായിരുന്നു നിയമാനുസൃത രേഖകളോ അനുമതിയോ ഇല്ലാതെ 35 ലിറ്റർ വീതമുള്ള 626 കന്നാസുകളിലായി 20032 ലിറ്റർ സ്പിരിറ്റ്‌ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തി കൊണ്ട് പോകുന്നതിനിടെ തിരൂരങ്ങാടി കൊളപ്പുറത്ത് വെച്ച് പൊലീസ് പിടികൂടിയത്.

സ്പിരിറ്റ് പിടികൂടിയതിനൊപ്പം ലോറി ഡ്രൈവറായ കോയമ്പത്തൂർ സ്വദേശി അമ്പഴകൻ, കൂടെ ഉണ്ടായിരുന്ന പ്രധാന സൂത്രധാരനായ ഫക്കീർ മൊയ്‌ദീൻ എന്നിവരെ പിടികൂടിയിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥ് താനൂർ ഡിവൈ.എസ്.പി പി.പ്രമോദിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം പാലക്കാട്‌ നിന്നും കൂട്ടുപ്രതികളായ ആയ ചിറ്റൂർ സ്വദേശി അബൂബക്കർ, ഷാഹുൽ ഹമീദ് എന്നിവരെയും പിടികൂടി.

ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണസംഘം കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതിനെ തുടർന്നാണ് അബ്ദുൽ കാദറിനെ പിടികൂടാനായത്. ഇതോടെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സ്പിരിറ്റ്‌ കടത്തു കേസിൽ ആകെ പിടിയിലായവരുടെ എണ്ണം അഞ്ചായി.

സ്പിരിറ്റ്‌ കടത്തുന്നതിന് കാസർകോട് നിന്നും എസ്കോർട്ട് ആയി ലോറിയുടെ മുമ്പിൽ വന്നിരുന്ന എസ്കോർട് വാഹനത്തിൽ ഉണ്ടായിരുന്നയാളും സ്പിരിറ്റ്‌ കടത്തിയ ലോറിയുടെയും എസ്കോർട് കാറിന്റെയും ഉടമയും ആണ് കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുൽ കാദർ. പ്രതി ചെന്നൈ പൊള്ളാച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. താനൂർ ഡിവൈ.എസ്.പി പി.പ്രമോദിൻ്റെ നേതൃത്വത്തിൽ തിരൂരങ്ങാടി ഇൻസ്‌പെക്ടർ ബി.പ്രദീപ്‌ കുമാർ,സബ് ഇൻസ്‌പെക്ടർ പ്രമോദ്, എ.എസ്. ഐ സലേഷ്, സി.പി.ഒമാരായ പ്രകാശ്,ബിജോയ്,അനീഷ്, അഖിൽ രാജ്,വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *