പുതുചരിത്രം; മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു


തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച് 21 അംഗങ്ങളുമായി രണ്ടാം പിണറായി മന്ത്രിസഭസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു.
സെക്രട്ടേറിയറ്റിനു പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയ പന്തലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻഗണനാക്രമത്തിൽ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി അബ്ദുറഹ്മൻ, ജിആർ അനിൽ, കെഎൻ ബാലഗോപാൽ, ആർ ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദൻ മാസ്റ്റർ, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വിഎൻ വാസവൻ, വീണ ജോർജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവർത്തകർ ഓൺലൈനിലും ടിവിയിലും ആവേശപൂർവം ചടങ്ങിനു സാക്ഷികളായി.
വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.