നിലമ്പൂരങ്കം; നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ, പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത് 19 പേർ. നാമനിർദേശ പത്രികകളുടെ സൂഷ്മ പരിശോധന ഇന്ന് നടക്കും. നിലമ്പൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് രാഷ്ട്രീയമത്സരമെന്ന് ഇരുമുന്നണികളും അവകാശപ്പെടുന്നതെങ്കിലും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും ജെപിപിഎം മുന്നണിയുടെ ലേബലിൽ മത്സരിക്കുന്ന പിവി അൻവറും സജീവമായി രംഗത്തുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്താണ് ആദ്യം നാമനിർദേശ പത്രിക സമർപ്പിച്ചത്. സ്വരാജും അൻവറും മോഹൻ ജോർജും തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പഞ്ചായത്ത് തല പ്രചാരണ പരിപാടികൾ ഇന്ന് തുടങ്ങും.
രാവിലെ എട്ടു മുപ്പതിന് പോത്തുകൽ പഞ്ചായത്തിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങൾ പര്യടനം ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ പര്യടനവും തുടരുകയാണ്. ഇടതുപ്രചാരണത്തിനായി മന്ത്രിമാർ അടക്കം കൂടുതൽ നേതാക്കൾ മണ്ഡലത്തിൽ എത്തും. കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും യുഡിഎഫ് പ്രചാരണത്തിനായി മണ്ഡലത്തിൽ തുടരുന്നുണ്ട്.