NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രണയം നടിച്ച് പീഡനവും കവർച്ചയും: പരപ്പനങ്ങാടി സ്വദേശിക്ക് 38 വർഷം കഠിനതടവും പിഴയും

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം സ്വർണം കവർന്ന കേസിലെ പ്രതിക്ക് 38 വർഷം കഠിനതടവും 4.95 ലക്ഷം രൂപ പിഴയും ശിക്ഷ.

പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവ് മണലിയിൽ വീട്ടിൽ എം.സരൂണിനെ (20)യാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എ.എം അഷ്‌റഫ്‌ ശിക്ഷിച്ചത്.

ബാലിക സംരക്ഷണ നിയമപ്രകാരം പ്രകാരം 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഗുരുതരമായ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകൽ, വസ്ത്രാക്ഷേപം എന്നിവക്ക്‌ അഞ്ച് വർഷംവീതം കഠിനതടവും 50,000 രൂപവീതം പിഴയുമടക്കണം. ഇതിനുപുറമെ വിവിധ വകുപ്പുകളിലായി 13 വർഷവും തടവിനും ശിക്ഷിച്ചു.

ശിക്ഷ ഒരുമിച്ചനുഭവിച്ചാൽമതി. പിഴ അടച്ചില്ലെങ്കിൽ വിവിധ വകുപ്പുകളിലായി ഒരുവർഷം അധിക തടവും അനുഭവിക്കണം. തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പൻസേഷൻ സ്കീമിൽനിന്ന് കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നിർദേശിച്ചു.

പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ സോമസുന്ദരൻ ഹാജരായി. 31 സാക്ഷികളെ വിസ്തരിച്ചു. 33 രേഖകളും ഹാജരാക്കി. 2020ലാണ് കേസിന് ആസ്പദമായ സംഭവം. അരീക്കോട് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. പ്രതി പെൺകുട്ടിയെ പ്രണയംനടിച്ച്‌ വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും പണവും അപഹരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

അരീക്കോട് പൊലീസ് സബ് ഇൻസ്പെക്ടർ ബിനു തോമസ്, എ ഉമേഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!