പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയിൽ റെക്കോർഡ് അപേക്ഷകർ; സംസ്ഥാനത്ത് ഒന്നാമത്..!

പ്രതീകാത്മക ചിത്രം

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ആകെ അപേക്ഷകരുടെ എണ്ണം 82,236 ആയി. എസ്.എസ്.എൽ.സി വിഭാഗത്തിൽ നിന്ന് 79,364 പേരാണ് അപേക്ഷ നൽകിയത്.
സി.ബി.എസ്.ഇയിൽ നിന്ന് 2,139 പേരും, ഐ.സി.എസ്.ഇയിൽ നിന്ന് 14 പേരും, മറ്റ് വിഭാഗങ്ങളിൽ നിന്ന് 719 പേരുമാണ് അപേക്ഷകരായിട്ടുള്ളത്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കുറവ് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചത് വയനാട് ജില്ലയിലാണ്, 12,131 പേർ. സംസ്ഥാനത്ത് ആകെ 4.61 ലക്ഷം വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയിട്ടുള്ളത്.
ജില്ലയിൽ സർക്കാർ മേഖലയിൽ 85, എയ്ഡഡിൽ 88, ഹയർസെക്കൻഡറിയിൽ 839 സ്ഥിര ബാച്ചുകളാണ് നിലവിലുള്ളത്. ജില്ലയിൽ 40,416 ആൺകുട്ടികളും 38,856 പെൺകുട്ടികളും ഉൾപ്പെടെ 79,272 പേർ പ്ലസ് വൺ തുടർപഠനത്തിന് അർഹത നേടിയിട്ടുണ്ട്. സി.ബി.എസ്.ഇയിൽ 3,351 പേർക്കാണ് ഉപരിപഠനത്തിന് അവസരം ലഭിച്ചത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലായിരുന്നു എന്നത് ശ്രദ്ധേയമാണ്.
സേ പരീക്ഷ മെയ് 28 മുതൽ ജൂൺ അഞ്ച് വരെ നടക്കും. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. തുടർന്ന്, പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും.
കഴിഞ്ഞ വർഷം ജൂൺ 24നായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. ജൂലൈ 23ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.
പ്രവേശന ഷെഡ്യൂൾ പ്രകാരം, മെയ് 24നാണ് ട്രയൽ അലോട്ട്മെന്റ്. ജൂൺ രണ്ടിന് ആദ്യ അലോട്ട്മെന്റും, 10ന് രണ്ടാം അലോട്ട്മെന്റും, 16ന് മൂന്നാം അലോട്ട്മെന്റും നടക്കും.