പ്രായം പിണറായിക്ക് ബാധകമാകില്ല; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ് നൽകും


കേരളാ മുഖ്യമന്ത്രിയും പാർട്ടിയുടെ മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. മുതിർന്ന നേതാവ് ഇപി ജയരാജനെയും കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
സംസ്ഥാന സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല, മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് നേരത്തെ ഇപി ജയരാജൻ സൂചിപ്പിച്ചിരുന്നു. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വ്യത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
സംസ്ഥാന സമ്മേളനത്തിന് കേന്ദ്ര നേതാക്കൾ എത്തും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, അശോക് ദാവ്ളെ, ബിവി രാഘവലു എന്നിവർ പങ്കെടുക്കും. ഇവരിൽ അടുത്ത പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് അശോക് ദാവ്ളെ, ബിവി രാഘവലുവുമാണ്. പിണറായി വിജയൻ, എ വിജയരാഘവൻ, എംഎ ബേബി, എംവി ഗോവിന്ദൻ എന്നീ പിബി അംഗങ്ങൾ കേരളത്തിലുണ്ട്. വിജു കൃഷ്ണൻ, എആർ സിന്ധു എന്നീ സെൻററിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും.