കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു


കോഴിക്കോട്: കെ.എൻ.എം ജനറൽ സെക്രട്ടറിയും കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ എം. മുഹമ്മദ് മദനി(79) അന്തരിച്ചു. ജനാസ നമസ്കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 ന് സൗത്ത് കൊടിയത്തൂർ മസ്ജിദുൽ മുജാഹിദീൻ ഗ്രൗണ്ടിൽ നടക്കും.
പുളിക്കൽ മദീനത്തുൽ ഉലൂം പ്രിൻസിപ്പിലായി റിട്ടയർ ചെയ്ത മദനി എടവണ്ണ ജാമിഅ നദ്വിയ്യയിൽ പ്രിൻസിപ്പൽ ആയി ജോലി ചെയ്തു. തുടർന്ന് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലും സേവനം ചെയ്തു. ദീർഘകാലം ഐ എസ് എം സംസ്ഥാന സെക്രട്ടറിയായിരുന്നു. കോഴിക്കോട് ഖലീഫ മസ്ജിദിലും മാലാപ്പറമ്പ് ഇഖ്റ മസ്ജിദിലും ദീർഘകാലം ഖത്തീബ് ആയിരുന്നു.
ഭാര്യ നഫീസ (ഓമശ്ശേരി )മക്കൾ : എം ഷബീർ (കൊളത്തറ സി ഐ സി എസ് അദ്ധ്യാപകൻ )ഫവാസ് (ചെറുതുരുത്തി ഗവണ്മെന്റ് ഹൈസ്കൂൾ )ബുഷ്റ (ചെറുവടി )ഷമീറ ( കോഴിക്കോട് )ഷംലത് (ഗ്രീൻ വാലി പബ്ലിക് സ്കൂൾ മുക്കം ) ഷമീല ( ഇമ്പിച് ഹാജി ഹൈസ്കൂൾ ചാലിയം )ഫസ്ല (ആരാമ്പ്രം ) മരുമക്കൾ : പി വി അബ്ദുള്ള (ചെറുവടി,) പി പി ഹാരിസ് (കോഴിക്കോട് )അബ്ദുൽ ഖാദർ (കടവനാട് )കെ സി അബ്ദുറബ്ബ് (തിരുത്തിയാട് )പി പി അബ്ദുസ്സമദ് (ആരാമ്പ്രം ) മനാർ (കടലുണ്ടി നഗരം )തസ്നി (പൊക്കുന്ന് ) സഹോദരിമാർ : ഫാത്തിമ, ബിയ്യുണ്ണി.
അന്തരിച്ച മുഹമ്മദ് മദനി പ്രഗല്ഭനായ പ്രഭാഷകൻ ആയിരുന്നു. 1989 മെയ് 29 ന് കൊടിയത്തൂരിൽ നടന്ന ഒരു ചരിത്ര സംഭവമായിരുന്നു മുബാഹല. കേരളത്തിലെ മുസ്ലിം ഐക്യവേദിയായ അൻജുമൻ ഇശാഅത്തെ ഇസ്ലാമും അഹ്മദിയാ ജമാഅത്തിലെ ഖാദിയാനി വിഭാഗവും തമ്മിൽ നടന്ന ആത്മശാപ പ്രാർഥന, ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ മുബാഹലയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. അതിന് നേതൃത്വം നൽകിയത് മദനി ആയിരുന്നു.