അബുദാബിയില്‍ ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു


അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റി(എസ്എസ്എംസി)യിൽ ഒരൊറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ പിറന്നു.
നാലര കോടിമുതൽ ആറു കോടിവരെ പ്രസവങ്ങളിൽ ഒരെണ്ണം മാത്രമാണ് ഇത്തരത്തിൽ അത്യപൂർവമായി സംഭവിക്കാറെന്നാണ് ശുശുരോഗ വിദഗ്‌ധർ പറയുന്നത്.
അമ്മയ്ക്കും കുഞ്ഞിനും ഒരുപാട് സങ്കീർണതകൾ നേരിടുന്നതും ജീവന് തന്നെ ഭീഷണി ഉയർത്തുന്നതുമാണ് ഒറ്റ പ്രസവത്തിൽ ഇത്രയും കുട്ടികൾ പിറക്കുന്നത്. എന്നാൽ ആശുപത്രി ഇത്തരം സാഹചര്യങ്ങളെയെല്ലാം വിജയകരമായി മറികടന്നാണ് പ്രസവം യാഥാർഥ്യമാക്കിയത്.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഒമ്പത് നിയോനാറ്റോളജിസ്റ്റുകളും നാല് ഗൈനക്കോളജിസ്റ്റുകളും 10 നിയോനാറ്റൽ ഇൻ്റെൻസിവ് കെയർ നഴ്‌സുമാരും ഉൾപ്പെടെ 45 മെഡിക്കൽ പ്രഫഷണലുകളാണ് ഇതുമായി ബന്ധപ്പെട്ട എമർജൻസി സിസേറിയനിൽ പങ്കാളികളായത്.
25 ആഴ്‌ച മാത്രം പ്രായമുള്ളപ്പോഴാണ് സിസേറിയൻ നടത്തി 588 മുതൽ 801 ഗ്രാം വരെ മാത്രം തൂക്കമുള്ള നവജാത ശിശുക്കളെ പുറത്തെടുത്തത്. ഇവരെ പിന്നീട് നിയോനാറ്റൽ ഐസിയുവുകളിൽ സംരക്ഷിച്ചാണ് സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കുക.