എം.ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്


വിഖ്യാത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലുള്ള അദ്ദേഹത്തിൻ്റെ വസതിയായ സിതാരയിൽ വ്യാഴാഴ്ച അർധരാത്രിയോടെ എത്തിച്ചു. സംസ്കാരം വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. വൈകിട്ട് 4 വരെ അദ്ദേഹത്തിൻ്റെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം.
നടൻ മോഹൻലാൽ, എം എൻ കാരശ്ശേരി, മന്ത്രി എ കെ ശശീന്ദ്രൻ, എം പി ഷാഫി പറമ്പിൽ, എം സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിക്കാൻ വീട്ടിലെത്തി.
എംടിയുടെ വിയോഗവാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. അവസാന നിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും ഒപ്പമുണ്ടായിരുന്നു. സാഹിത്യം, സിനിമ, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ പ്രമുഖർ ഇതിഹാസ എഴുത്തുകാരനെ ആദരിക്കാൻ വസതിയിൽ എത്തുന്നത് തുടരുന്നു.
എം.ടി (91) ബുധനാഴ്ച രാത്രി ബേബി മെമ്മോറിയൽ ആശുപത്രിയിൽ അന്തരിച്ചു. കഠിനമായ ശ്വാസതടസ്സം കാരണം ആരോഗ്യം വഷളായതിനെ തുടർന്ന് ഡിസംബർ 16 ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. എം ടിയെ ആദരിക്കുന്നതിനായി കേരള സർക്കാർ വ്യാഴം, വെള്ളി എന്നിവ ഔദ്യോഗിക ദുഃഖാചരണമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവയ്‌ക്കില്ല.