വാഹനങ്ങളുടെ ബാറ്ററി മോഷണം : മൂന്നിയൂര്‍ സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ


തിരൂരങ്ങാടി: വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാക്കിയ മൂന്ന് യുവാക്കള്‍ മോഷണ ശ്രമത്തിനിടെ തിരൂരങ്ങാടി പോലീസിന്റെ പിടിയിലായി.
മൂന്നിയൂര്‍ ആലിചുവട് സ്വദേശികളായ വടക്കേപുറത്ത് ഇബ്രാഹീം ഖലീല്‍(32), മണമ്മല്‍ വീട്ടില്‍ മുഹമ്മദ് മഹ് ലൂഫ് (28), മൂന്നിയൂര്‍ സലാമത്ത് നഗര്‍ നെടിയോടിയില്‍ മുഹമ്മദ് മുസമ്മില്‍(28) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച്ച രാത്രി കൊളപ്പുറത്ത് ഒരു വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്.
കഴിഞ്ഞ മാസം 30-ന് കൊളപ്പുറത്ത് നിന്നും ഒരു കാറിന്റെ ബാറ്ററിയും ഈ മാസം 10-ന് ആലിന്‍ചുവട് എം.സാന്റ് യാര്‍ഡില്‍ നിര്‍ത്തിയിട്ടിയിരുന്ന ടിപ്പര്‍ ലോറിയുടെ ബാറ്ററിയും മോഷണം പോയിരുന്നു. ഈ പരാതികളിൽ തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷിച്ചു വരികയായിരുന്നു.
ബാറ്ററി മോഷ്ടിച്ച് കാറ് വാടകക്കെടുത്താണ് അത് വില്‍ക്കാന്‍ കൊണ്ട് പോകാറുള്ളത്. കൊണ്ടോട്ടിയിലെയും വലിയപറമ്പിലെയും ആക്രികടകളില്‍ കിലോഗ്രാമിന് നൂറ് രൂപ നിരക്കിലാണ് ബാറ്ററി വില്‍പ്പന.
കൊണ്ടോട്ടിയിലെ ആക്രികടകളില്‍ നടത്തിയ പരിശോധനയില്‍ ചെറുതും വലുതുമായ 16 ബാറ്ററികള്‍ പോലീസ് കണ്ടെടുത്തു. വേങ്ങര, പരപ്പനങ്ങാടി, തേഞ്ഞിപ്പാലം, യൂണിവേഴ്‌സിറ്റി ഉൾപ്പെടെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവര്‍ ബാറ്ററി മോഷണം നടത്തിയതായി തിരൂരങ്ങാടി എസ്.എച്ച്.ഒ ബി പ്രദീപ് കുമാര്‍ പറഞ്ഞു.
കേസില്‍ ഒരാളെകൂടി പിടികൂടാനുണ്ട്. കേസിലെ രണ്ടാം പ്രതി മഹ് ലൂഫിനെ തിരെ എം.ഡി.എം.എ പിടിച്ചതിന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്.
ഈ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സംശയം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്.എച്ച്.ഒ പറഞ്ഞു. ആഡംബര ജീവിതത്തിന് വേണ്ടിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
എസ്.എച്ച്.ഒ ബി പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്.ഐ വി. രാജു, എ.എസ്.ഐ കെ.മോഹനന്‍, എസ്.സി.പി.ഒമാരായ വി ജിഷോര്‍, യു.കെ ഷൈജു, എന്‍ ലക്ഷമണന്‍, എം അനില്‍, ടി.വി മുരളി എന്നിവരും പങ്കാളികളായി.