മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പി.കെ. കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു


മലപ്പുറം: 15ാം കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്. ഡിവൈഎഫ്ഐ വനിതാ നേതാവ് പി ജിജിയായിരുന്നു എതിർ സ്ഥാനാർത്ഥി. ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്.
എം.കെ.മുനീര്‍ ഉപനേതാവ്. കെ.പി.എ.മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഉണ്ടായ ഇടത് തരംഗത്തിൽ യുഡിഎഫിന് കനത്ത തിരിച്ചടി ഉണ്ടായപ്പോഴും മുസ്ലിം ലീഗിന് ഏറെക്കുറെ മികച്ച പ്രകടനം കാഴ്ചവെക്കാനായെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബിജെപിയുടെ താഴോട്ട് പോക്കിൽ ബലപ്പെട്ട സംഭാവന നൽകിയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും, തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് ക്ഷതമേറ്റിരിക്കുന്നുവെന്ന പ്രചാരണങ്ങൾ അതിശയോക്തിപരമാണെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ലീഗാണ്. മഞ്ചേശ്വരത്തെ വിജയത്തില്‍ അഭിമാനമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. മലപ്പുറത്തെ 7 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കൂട്ടി. മലപ്പുറത്ത് സിപിഎമ്മിന്‍റെ വോട്ട് ഷെയര്‍ കുറയ്ക്കാനായി. ആവശ്യമായ തിരുത്തലുകള്‍ക്ക് ലീഗ് തയാറായാണ്. സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ലീഗ് സഹകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.