രോഗികൾ നിറഞ്ഞ് ആശുപത്രികൾ: അഡ്മിഷന് സൗകര്യം ലഭിച്ചില്ല, കോവിഡ് രോഗി മരിച്ചു.


തിരൂരങ്ങാടി: മൂന്നിയൂർ കളത്തിങ്ങൽപാറ സ്വദേശി വടക്കെപുറത്ത് ആലിബാപ്പു പുത്തൻപുര (66) കോവിഡ് ബാധിച്ചു മരണപ്പെട്ടു. പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അവിടെ അഡ്മിഷന് സൗകര്യമില്ലാത്തതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഓക്സിജൻക്ഷാമം കാരണം അവിടെയും അഡ്മിഷൻ ലഭ്യമായില്ല. തുടർന്ന് ബന്ധുക്കൾ നിരവധി ആശുപത്രികളുമായി ബന്ധപ്പെട്ടെങ്കിലും അഡ്മിഷൻ ലഭിച്ചില്ല.
പിന്നീട് വളാഞ്ചേരിയിലുള്ള നിസാർ ആശുപത്രിയിൽ അഡ്മിഷൻ ലഭിച്ചെങ്കിലും ശ്വാസതടസം കൂടുകയും അവിടെ വെൻറിലേറ്റർ സൗകര്യമില്ലാത്തതിനെ തുടർന്ന് കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലേക്ക് പോവുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് കോവിഡ് പ്രോട്ടോകാൾ പ്രകാരം കളത്തിങ്ങൽപാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ മൂന്നിയൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജലീലിൻ്റെ നേതൃത്വത്തിൽ ഖബറടക്കി.
ഇതോടെ മൂന്നിയൂർ പഞ്ചായത്തിൽ കോവിഡ് മരണം ആറായി.
ഭാര്യ: സൈനബ.
മക്കൾ: മുഹമ്മദ് ജസ്ബീർ, ജാസിർജവാസ്, ജസീലജാസ്മിൻ.
മരുമക്കൾ : ഉമ്മുസൽമ, സുമയ്യ, റഫമറിയം, സാജിദ് പാലേരി ഊരകം.