പരപ്പനങ്ങാടി നെടുവയിൽ മോഷ്ടാക്കൾ വിലസുന്നു ; കടയിൽ നിന്ന് പണം കവർന്നു.


പരപ്പനങ്ങാടി : നെടുവയിലും പരിസരങ്ങളിലും വീടിലും കടയിലുമായി മോഷണം. രണ്ടു മാസത്തിനുള്ളിൽ പ്രദേശത്ത് നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളുമുണ്ടായി.
പിഷാരിക്കൽ ശ്രീമൂകാംബിക ക്ഷേത്രത്തിലും പരിസരത്തെ കടകളിലും മോഷണ ശ്രമം നടത്തിയതിനുപിന്നാലെയാണ് ശനിയാഴ്ച പുലർച്ചയും പരിസരത്തെ വീടിലും കടയിലും മോഷ്ടാക്കൾ കയറി നിരങ്ങിയത്.
മൂകാംബിക ക്ഷേത്രത്തിനുസമീപത്തെ ഒ.എം. വേണുഗോപാലിന്റെ ഷട്ടറിട്ട കടയുടെ പൂട്ട് പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ മേശയിലുണ്ടായിരുന്ന രണ്ടായിരത്തി അഞ്ഞൂറ് രൂപ കവർന്നു.
പിന്നീട് ചെട്ടിപ്പടി ഭാഗത്തേക്ക് നീങ്ങിയ മോഷ്ടാക്കൾ മഠത്തിൽ രാധാകൃഷ്ണന്റെ വീടിന്റെ വാതിൽ തകർത്തു അലമാരയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
രണ്ടുപേർ വീടിനുള്ളിൽ കടക്കുന്നത് സി.സി.ടി.വി.യിൽ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ കാമറയിലും മോഷ്ടാക്കൾ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പും ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു.
പതിവിലും നേരത്തെ പൂജാരി വന്നതിനാൽ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. അടിക്കടിയുണ്ടാകുന്ന മോഷ്ടാക്കൾ വിളയാട്ടം പോലീസിന്റെ ജാഗ്രതക്കുറവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.