ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട: 175 കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസിൻ്റെ പിടിയിൽ.


പരപ്പനങ്ങാടി: എക്സൈസ് റെയ്ഞ്ച് ടീം തിരൂരങ്ങാടി, ദേശീയപാത തലപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി ജില്ലയിലേക്ക് എത്തിച്ച 175 കിലോയോളം കഞ്ചാവുമായി കാറിലെത്തിയ രണ്ട് ചേലേമ്പ്ര സ്വദേശികളെ പരപ്പനങ്ങാടി റേഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി റേഞ്ച് എക്സൈസ് സംഘം പിടികൂടി.
രണ്ട് കിലോ വീതമുള്ള ചെറിയ പാക്കറ്റുകളിലാക്കി ചില്ലറ വിൽപ്പനക്കാർക്ക് എത്തിക്കുന്ന രീതിയിലുള്ള കഞ്ചാവ് ശേഖരവുമായി കാറിൽ വരുന്നതിനിടെയാണ് പ്രതികൾ എക്സൈസ് പിടിയിലായത്. തിരൂരങ്ങാടി താലൂക്ക് ചേലേമ്പ്ര അംശം ചേലൂപ്പാടം സ്വദേശി പാലശേരി ഫിറോസ് എന്ന് വിളിക്കുന്ന ഹസ്സൻകുട്ടി (41), കോഴിക്കോട് താലൂക്ക് ഫറോക്ക് പെരുമുഖം സ്വദേശി മണ്ണാൻകണ്ടി വീട്ടിൽ അബ്ദുൽ ഖാദർ ( 43) എന്നിവരാണ് എക്സൈസ് പിടിയിലായത്.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാനിരിക്കെ ജില്ലയിലെ വിജയാഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി വൻതോതിൽ ലഹരിവസ്തുക്കൾ ജില്ലയിലെത്തുന്നതായുള്ള രഹസ്യവിവരത്തിൻമേൽ പരപ്പനങ്ങാടി എക്സൈസ് സംഘം കഴിഞ്ഞ ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
ജില്ലയിലെ വിവിധയിടങ്ങളിലേക്കുള്ള കഞ്ചാവാണിതെന്നും കൂടുതൽ കഞ്ചാവ് വരും ദിവസങ്ങളിൽ എത്തേണ്ടതാണെന്നും പ്രതികൾ എക്സൈസിന് മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെരുവള്ളൂർ ഭാഗത്ത് നിന്ന് 8 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിലായ കടപ്പടി സ്വദേശികളായ പൂവത്തൊടി അബ്ദുൾ സമദ് (44) തടത്തിൽകുണ്ട് സുലൈമാൻ (35) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവർക്ക് കഞ്ചാവെത്തിച്ച് നൽകിയവരെക്കുറിച്ചും വിതരണം ചെയ്ത സ്ഥലത്തെക്കുറിച്ചും നടത്തിയ അന്യേഷണത്തിലാണ് പ്രതികൾ വലയിലായത് ഇവർ സഞ്ചരിച്ച ഹോണ്ട സിറ്റി കാറും പിടിച്ചെടുത്തു. റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ പ്രിവൻ്റീവ് ഓഫീസർമാരായ ടി. പ്രജോഷ് കുമാർ, പ്രദീപ് കുമാർ കെ ,മുരളീധരൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതൻ ചോമാരി, അരുൺ പി, ജയകൃഷ്ണൻ എ. വനിത ഓഫീസർമാരായ സിന്ധു പി, സ്മിത കെ എന്നിവരും പങ്കെടുത്തു.