റിയാസ് മൗലവി വധക്കേസ് ; ആര്‍.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെ വിട്ടു


കാസർകോഡ് : കാസർകോഡ് റിയാസ് മൗലവി വധകേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു. കാസർകോഡ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ ബാലകൃഷ്ണൻ.
ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴു വര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്. പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ 2017 മാർച്ച് 20 നാണ് പ്രതികൾ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
പള്ളിയ്ക്ക് അകത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രൊസിക്യൂഷൻ്റെ പ്രതീക്ഷ.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ വേളയിൽ 97 സാക്ഷികളെ വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലും കോടതിയിൽ സമർപ്പിച്ചിരുന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാന്റെ നേതൃത്വത്തിൽ അന്നത്തെ ഇൻസ്പെക്ടർ പി.കെ. സുധാകരന്റെ മേൽനോട്ടത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്.
90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2019 ൽ കേസിന്റെ വിചാരണ ജില്ലാ സെഷൻസ് കോടതിയിൽ ആരംഭിച്ചു. ഏഴ് വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വന്ന വിധിയിലാണ് പ്രതികളെ വെറുതെ വിട്ടു എന്ന വാർത്ത വരുന്നത്.
റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്. എല്ലാവരെയും വെറുതെ വിട്ടു എന്ന ഒരു വരി പ്രസ്താവനയാണ് കോടതി ഉത്തരവിട്ടത്.
അതേസമയം വിധി കേട്ട ഉടനെ റിയാസ് മൗലവിയുടെ ഭാര്യ പൊട്ടിക്കരഞ്ഞു. ബന്ധുക്കള്‍ക്കിടയിലും വ്യാപകമായ പ്രയാസമാണ് വിധിയുണ്ടാക്കിയിരിക്കുന്നത്.