ജെഎൻ. 1, കോവിഡിന്റെ പുതിയ വകഭേദം അതിവേഗം പടരുന്നത്; സംസ്ഥാനത്ത് പരിശോധന കൂട്ടിയേക്കും


സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദം ജെഎൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോവിഡ് പരിശോധന കൂട്ടിയേക്കും. ഈ വർഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവിലെ കണക്കു പ്രകാരം രാജ്യത്തെ കോവിഡ് കേസുകളുടെ 89.5 ശതമാനവും കേരളത്തിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിവേഗം പടരുന്ന ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കടുപ്പിക്കണം എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരി വരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്‌സിനെടുത്തതിനാൽ വൈറസ് അപകടകരമാകില്ലെങ്കിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും ഗർഭിണികളിലും അപകടകരമായ സ്ഥിതിയ്ക്ക് ഇത് കാരണമാകും.
ഈ സാഹചര്യത്തിൽ ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്. ദിവസേന 10,000ലധികം പേർ ആശുപത്രികളിൽ ചികിത്സ തേടുന്നു. ഇതിൽ അതിയായ ക്ഷീണവും തളർച്ചയും ശ്വാസതടസവും ഉൾപ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരിൽ നിന്നാണ് ഇത്രയധികം കേസുകൾ ഇപ്പോൾ കണ്ടത്തുന്നത്.
കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെഎൻ വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസിനെ ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.