ഷവര്‍മ ഉള്‍പ്പെടെ ഭക്ഷണ പാക്കറ്റുകളില്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി രേഖപ്പെടുത്തണം; ഹൈക്കോടതി


കൊച്ചി: ഷവര്‍മ ഉള്‍പ്പെടെയുള്ള ആഹാരസാധനങ്ങളില്‍ തയാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൗണ്ടറിലൂടെ നല്‍കുന്നതായാലും പാഴ്സലായാലും ഇക്കാര്യം കൃത്യമായി പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
കാസര്‍കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ച സംഭവത്തെ തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അടുത്തിടെ ഷവര്‍മ കഴിച്ച് കാക്കനാട് യുവാവ് മരിച്ച സംഭവവും കോടതി പരാമര്‍ശിച്ചു. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ത്തന്നെ ഷവര്‍മ അടക്കമുള്ളവ ഭക്ഷിക്കാൻ ഉപഭോക്താക്കളില്‍ അവബോധമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നടപടി സ്വീകരിക്കണം.
നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരേ നടപടിസ്വീകരിക്കണം. ഇതില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണം. മയണൈസ് നിര്‍മാണത്തില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ച് ജനുവരി 12-ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അഫ്സാന പര്‍വീൻ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരിച്ചു.
സുരക്ഷിതമായ നിര്‍ദിഷ്ട സമയപരിധി കഴിഞ്ഞ് ഷവര്‍മ ഭക്ഷിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്നും കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും കോടതി പറഞ്ഞു. നഷ്ടപരിഹാരം സംബന്ധിച്ചുള്ള ഹര്‍ജിക്കാരിയുടെ ആവശ്യത്തില്‍ ഉചിതമായ എതിര്‍സത്യവാങ്മൂലം നല്‍കണമെന്നും അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.