‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’; സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി


തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 77ആം ആഘോഷ നിറവിൽ കേരളവും. സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ഗാർഡ് ഓഫ് ഓണർ മുഖ്യമന്ത്രി സ്വീകരിച്ചു സ്വാതന്ത്ര്യ ദിന പ്രസംഗം നടത്തി. സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്നും പ്രത്യേക വിഭാഗത്തിനായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ലെന്നും സ്വാതന്ത്ര്യ ദിനപ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഒരുമയെ പുറകോട്ടടിക്കാനുള്ള നീക്കങ്ങളെ മുളയിലെ തള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുമയും മതനിരപേക്ഷതയും ശാസ്ത്ര ചിന്തയും ഉപകരിച്ചുവെന്നും 7 വർഷം കൊണ്ട് 84 ശതമാനം വർദ്ധനവ് ഉണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി
മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ കഴിഞ്ഞ ഏഴുവർഷത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. 2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 5.6 ലക്ഷംകോടി രൂപയായിരുന്നുവെന്നും ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 10.17 ലക്ഷം കോടി രൂപയിലേക്ക് ഉയർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴുവർഷം കൊണ്ട് 84 ശതമാനം വർധനയുണ്ടായി. പ്രതിശീർഷ വരുമാനം 54 ശതമാനം ഉയർന്നു. കടബാധ്യത കുറയ്ക്കാനായി.
വ്യവസായം വർധിപ്പിക്കാൻ സംരംഭക വർഷമെന്ന പ്രത്യേക പദ്ധതിയുണ്ടാക്കിയതിലൂടെ 8300 കോടിയുടെ നിഷേപവും മൂന്ന് ലക്ഷം തൊഴിലും സൃഷ്ടിക്കാനായി. ഐടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 65,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായി. ഏഴ് വർഷത്തിനിടെ 1057 വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ക്ഷേമരംഗത്തും സർക്കാർ ഫലപ്രദമായി ഇടപെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.