സിനിമാ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്; നടപടി കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന പരാതിയിൽ


കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേരള പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്ന് സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്ക് കത്തയച്ചിരുന്നു.
താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
കഞ്ചാവ്, വഞ്ചാനാ കേസുകള്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതികളായവര്‍ വരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പുതുതായി ജോലിയ്‌ക്കെത്തുന്നവരെപ്പറ്റി നിർമാതാവിന് അന്വേഷിച്ചറിയാന്‍ പ്രയാസമാണ്. അതിനാല്‍, പൊലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചു മനസിലാക്കി നിർമാതാവിന് വിവരം കൈമാറും. ഈ നടപടി സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു ഏറെ പ്രയോജനമാകുമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.
സിനിമാ രംഗത്തു മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരി വസ്‌തുക്കള്‍ വിനിമയം ചെയ്യപ്പെടുന്നതായി വിവരമുണ്ട്. ലൊക്കേഷനിലും മറ്റും മയക്കുമരുന്ന് ഉപയോഗിക്കുന്നവരേപ്പറ്റി പരാതികളും ലഭിച്ചിട്ടുണ്ട്. സിനിമാ രംഗത്തുപ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണു കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതെന്നാണു പോലീസിനു ലഭിച്ച വിവരം. പലരും കഞ്ചാവു കേസില പ്രതികളാണ്. ഇത്തരക്കാരെ കണ്ടെത്താന്‍ രജിസ്‌ട്രേഷന്‍ സഹായകരമാകുമെന്നു അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ പോലിസിനെ അറിയിക്കണമെന്നു നിര്‍ദ്ദേശം. സിനിമാ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ വിവരങ്ങള്‍ ഗുണാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ക്യാമറാമാന്‍മാര്‍, ലൈറ്റ്‌ബോയ് തുടങ്ങിയ സാങ്കേതിക പ്രവര്‍ത്തകര്‍, നടീനടന്മാര്‍, മറ്റു കലാകാരന്മാര്‍, ഭക്ഷണവിതരണക്കാര്‍ തുടങ്ങി എല്ലാ തൊഴിലാളികളുടെും വിവരങ്ങള്‍ നല്‍കണം.