കെട്ടിടനിർമാണ പെർമിറ്റ് ഫീസ് : ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവർക്ക് പഴയനിരക്ക്
1 min read
തിരുവനന്തപുരം: കെട്ടിടനിർമാണ പെർമിറ്റിന് ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവരിൽനിന്ന് പുതുക്കിയഫീസ് ഈടാക്കില്ല. ഏപ്രിൽ പത്തിനാണ് പുതുക്കിയഫീസ് പ്രാബല്യത്തിലായത്. പത്തിനുമുമ്പ് അപേക്ഷിച്ചവരിൽനിന്നും ചില തദ്ദേശസ്ഥാപനങ്ങൾ പുതുക്കിയനിരക്ക് ഈടാക്കിയെന്ന പരാതി പരിശോധിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ഇപ്പോഴും കുറഞ്ഞ കെട്ടിടനിർമാണ പെർമിറ്റ് നിരക്ക് കേരളത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി. കെട്ടിടനികുതി 2018-ൽ പുതുക്കേണ്ടതായിരുന്നു. 25 ശതമാനം ഉയർത്തണമെന്നായിരുന്നു ധനകാര്യ കമ്മിഷന്റെ ശുപാർശയെങ്കിലും ഇക്കൊല്ലം അഞ്ചുശതമാനമാണ് കൂട്ടിയത്. നികുതിയും ഫീസും കൂട്ടിയതിനെപ്പറ്റി ആസൂത്രിതമായി തെറ്റിദ്ധാരണ പരത്താനാണ് ചിലരുടെ ശ്രമമമെന്നും മന്ത്രി കുറ്റപ്പെടുത്തി.
പെർമിറ്റ് ഫീസ് വരുമാനം തദ്ദേശസ്ഥാപനങ്ങളുടെ തനതുഫണ്ടിലാണെത്തുന്നത്.
അധികനികുതി ഒഴിവാക്കുമെന്ന ചില തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് രാഷ്ട്രീയഗിമ്മിക്ക് മാത്രമാണ്. ഇന്ത്യയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് ഏറ്റവും കൂടുതൽ പദ്ധതിവിഹിതം നൽകുന്നത് കേരളമാണെന്നും മന്ത്രി പറഞ്ഞു.