റംസാന്‍ കാലത്ത് ഒരു തവണ മാത്രം ഉംറ ചെയ്യാന്‍ അനുമതിയെന്ന് സൗദി അറേബ്യ
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് റംസാന്‍ വിശുദ്ധ മാസമാണ്. ഈ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരാണ് വിശ്വാസികളില്‍ പലരും. അതിനാല്‍ റമദാനില്‍ ഒരു തീര്‍ത്ഥാടകന് ഒരു തവണ മാത്രമേ ഉംറ നിര്‍വഹിക്കാന്‍ അനുവാദം നല്‍കൂവെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാ തീര്‍ത്ഥാടകര്‍ക്കും
ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
‘നുസ്‌ക്’ ആപ്ലിക്കേഷന്‍
തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിന് ‘നുസ്‌ക്’ ആപ്ലിക്കേഷനില്‍ നിന്ന് അനുമതി നേടാവുന്നതാണ്. എല്ലാവരും ഉംറ നിര്‍വഹണത്തിന്റെ നിര്‍ദ്ദിഷ്ട സമയവും തീയതിയും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇതില്‍ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍, തീര്‍ഥാടകര്‍ അവരുടെ പെര്‍മിറ്റ് റദ്ദാക്കി വീണ്ടും അപേക്ഷിക്കണം.
ഒരു തീര്‍ത്ഥാടകന് രാജ്യത്ത് എത്ര തവണ ഉംറ നിര്‍വഹിക്കാമെന്നതിന് പരിധിയില്ലെന്ന് സൗദി അറേബ്യ (കെഎസ്എ) നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മന്ത്രാലയം പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഈ നിര്‍ദ്ദേശം എല്ലാവരും നിര്‍ബന്ധമായി പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. വിസിറ്റ്, ടൂറിസ്റ്റ്, വർക്ക് വിസ എന്നിവയില്‍ രാജ്യത്തെത്തുന്ന ആര്‍ക്കും ഉംറ നിര്‍വഹിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മുസ്ലീങ്ങള്‍ മക്കയിൽ നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ് ഉംറ, ഇത് വര്‍ഷത്തില്‍ ഏത് സമയത്തും നടത്താം. മസ്ജിദ് അല്‍ ഹറാമില്‍ അനുഷ്ഠാനങ്ങള്‍ നടത്തുന്നതാണ് ഉംറ. റംസാന്‍ കാലത്ത് ഉംറ നിര്‍വഹിക്കുന്നത് പുണ്യമായാണ് കണക്കാക്കുന്നത്. അതേസമയം, ഉംറ ബുക്കിങ്ങിനായി മുമ്പ് ഉപയോഗിച്ചിരുന്ന ഈറ്റ്മര്‍ന (Eatmarna app) ആപ്പ് റദ്ദാക്കിയതായി മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഉംറ തീർഥാടനവും പ്രവാചക പള്ളിയിൽ റൗദാ ശരീഫ് സന്ദർശന അനുമതിയും അനുബന്ധ സേവനങ്ങളുടെ നടപടിക്രമങ്ങളും നുസ്‌ക് ആപ്ലിക്കേഷന്‍ വഴി പൂർത്തിയാക്കാം.
ഉംറ വിസയുടെ കാലാവധി 90 ദിവസമാക്കിയിരുന്നു. ഇത് വിദേശികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഉംറ നിര്‍വഹിക്കാന്‍ രാജ്യത്ത് വരാന്‍ ആഗ്രഹിക്കുന്ന മുസ്ലീങ്ങള്‍ക്കായി സൗദി അറേബ്യ കഴിഞ്ഞ മാസങ്ങളില്‍ നിരവധി സൗകര്യങ്ങളാണ് അവതരിപ്പിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതിചെയ്യുന്ന റൗദ ശരീഫ് സന്ദര്‍ശിക്കാനും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ സാധിക്കുന്നതാണ്.
ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും തിരികെ പോകാനും അനുമതി നല്‍കിയിട്ടുണ്ട്. അടുത്തിടെ ബോളിവുഡ് നടി ഹിന ഖാന്‍ ഉംറ നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിന് കാരണമായിരുന്നു.
ഉംറ കര്‍മത്തിന് എത്തിയ നടി അവിടെ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനെതിരെയായിരുന്നു പലരും വിമര്‍ശിച്ചത്. പുണ്യഭൂമിയില്‍ ‘ഫോട്ടോഷൂട്ട്’ നടത്തുന്നു എന്നായിരുന്നു ചിലരുടെ വിമര്‍ശം. ഉംറ പോലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുമ്പോള്‍ അല്‍പം കൂടി ശ്രദ്ധിക്കണമെന്നായിരുന്നു മറ്റ് ചിലരുടെ ഉപദേശം.
