വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കാനാവില്ലെന്ന് കോടതി.


കോഴിക്കോട് : മാധ്യമ സ്വാതന്ത്യം നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്ത് മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കാനാവില്ലെന്ന് കോടതി. പതിനാലുകാരിയുടെ അഭിമുഖം വ്യാജമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍
ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോഴിക്കോട് അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (പോക്‌സോ) കെ.പ്രിയയാണ് ജാമ്യം അനുവദിച്ചത്.
മാധ്യമ സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യാണ് ഇന്ത്യ. ഇവിടെ അങ്ങിനെ സംഭവിക്കാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തകര്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ നീതിപൂര്‍വമായ വിചാരണയിലൂടെ അതുതെളിയിക്കേണ്ടതുണ്ട്.
ലഹരി വ്യാപനത്തിനെതിരെ സര്‍ക്കാരിന്റെ നിര്‍ദേശം മാനിച്ചു വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ തങ്ങളെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുമെന്നു ഹര്‍ജിക്കാര്‍ ആശങ്കപ്പെടുന്നതായും കോടതി പറഞ്ഞു.
കേസില്‍ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം ജാമ്യമില്ലാക്കുറ്റം കൂടി കഴിഞ്ഞ ദിവസം പൊലീസ് ചുമത്തിയിരുന്നു . ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധുസൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍
ഷാജഹാന്‍ കാളിയത്ത്, റിപ്പോര്‍ട്ടര്‍ നൗഫൽ ബിന്‍ യൂസൂഫ് തുടങ്ങി നാല് പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.