വിദ്യാർഥികളോട് ‘പോടാ’, ‘പോടീ’ വിളി വേണ്ടാ അധ്യാപകർക്ക് പെരുമാറ്റ മാനദണ്ഡവുമായി സർക്കാർ


വിദ്യാർഥികളെ സ്കൂളുകളിൽ അധ്യാപകർ ‘പോടാ’, ‘പോടീ’ എന്നുവിളിക്കുന്നത് സർക്കാർ വിലക്കാനൊരുങ്ങുന്നു. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങൾ വിലക്കാനൊരുങ്ങുന്നത്.
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി.ഇ.) ഇത്തരം പ്രയോഗങ്ങൾ വിലക്കി നിർദേശം നൽകിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടൻ നിർദേശമിറങ്ങും.
അധ്യാപകർ വിദ്യാർഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത്, വിദ്യാർഥികൾക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാൻ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിർദേശം എല്ലാ അധ്യാപകർക്കും നൽകണം എന്നിങ്ങനെ തിരുവനന്തപുരത്ത് നൽകിയ നിർദേശത്തിൽ പറയുന്നു.
തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്‌വില്ലയിൽ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാൾ നൽകിയ പരാതിയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി.
കുട്ടികളെ നല്ലവാക്കുകൾ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും പ്രാപ്തരാക്കുന്ന ഇടംകൂടിയാവണം വിദ്യാലയങ്ങളെന്നും, അധ്യാപകർ ബഹുമാനം നൽകുന്നവരാണ് എന്നതോന്നൽ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന രീതിയിലാകണം പെരുമാറേണ്ടതെന്നും പരാതിയിൽ പറയുന്നു.
അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബന്ധുവായ വിദ്യാർഥിനി മുമ്പ് തന്നോട് പരാതി പറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. അധ്യാപകർ കുട്ടികളോട് പോടാ, പോടീ പ്രയോഗങ്ങൾ നടത്തിയത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീഷ് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.