സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.


തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.
വേണ്ട ഹാജരിന്റെ പരിധി, വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുകൊണ്ടാണ് ഉത്തരവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.
വിദ്യാർഥികൾക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്.
ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പാക്കുന്നത് വിദ്യാർഥിനികൾക്ക് ആശ്വാസമാകുമെന്നതിനാലാണ് തീരുമാനം. സർവകലാശാലാ നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ ആദ്യമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ആണ് വിദ്യാർഥിനികൾക്ക് ആർത്താവവധി അനുവദിക്കുന്ന മാതൃകാപരമായ തീരുമാനവുമായി മുന്നോട്ടുവന്നത്. ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിക്കുള്ള ആനുകൂല്യമായിരുന്നു വിദ്യാർഥിനികൾക്ക് അനുവദിച്ചത്.
ഇതിനു പിന്നാലെ കുസാറ്റ് മാതൃകയിൽ ആർത്താവാവധി അനുവദിക്കണമെന്ന ആവശ്യവുമായി വിവിധ സർവകലാശാലകളിലെ വിദ്യാർഥിനികൾ രംഗത്തെത്തിയിരുന്നു. സാങ്കേതിക സർവകലാശാലയിലും (കെടിയു) ആർത്തവാവധി അനുവദിക്കാൻ ബോർഡ് ഓഫ് ഗവേർണൻസ് യോഗം തീരുമാനിച്ചിരുന്നു. കുസാറ്റ് നടപ്പാക്കിയ ആർത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കാൻ പരിഗണിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്.