യുവതിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് വാട്സ്ആപ്പ് ചാറ്റ് ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവാവ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ


പരപ്പനങ്ങാടി: വാട്സാപ്പിലൂടെ പരിചയപ്പെട്ട് വിവാഹമോചിതയായ സ്ത്രീയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം ചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ് അദ്നാൻ (31) നെയാണ് പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ഏഴുമാസങ്ങൾക്കു മുമ്പാണ് അനഘ എന്ന് പേരുള്ള പെൺകുട്ടിയാണെന്നും അവരുടെ അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടാണ് ഇയാൾ പലഘട്ടങ്ങളിലായിഅരിയല്ലൂർ സ്വദേശിയായ യുവാവിൽ നിന്നും മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്തത്.
ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്നാനായും രണ്ടു റോളുകളാണ് ഇയാൾ കൈകാര്യം ചെയ്തിരുന്നത്. പെൺകുട്ടി ഫോണിൽ വിളിക്കുകയോ വോയ്‌സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.
അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽമീഡിയയിൽ നിന്നും ഡൗൺലോഡ് ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചു നൽകി. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് ഒന്ന് കാണുന്നതിനുമായി ഇയാളുടെ സഹോദരിമാരുമായി ഉൾപ്പെടെ എട്ടുതവണയോളം പെരിന്തൽമണ്ണ പോയിരുന്നു.
തുടർന്ന് കബളിപ്പിക്കപ്പെട്ടതാണെന്നുള്ള സംശയത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു പരാതി നൽക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെരിന്തൽമണ്ണ സ്വദേശിയായ ഇയാളെ പോലീസ് കണ്ടെത്തിയത്.
പരപ്പനങ്ങാടി ഇൻസ്പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അജീഷ് കെ ജോൺ, ജയദേവൻ, സിവിൽ പോലീസ് ഓഫീസമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണു പ്രതിയെ പിടികൂടിയത്. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ പലയിടങ്ങളിലും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.