പോലീസുകാരന്റെ ഇടപെടൽ; വീട്ടമ്മക്ക് നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടി..

തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ സീനിയർ സിവിൽ പോലീസ് ഓഫീസർ സി. അനിൽകുമാർ

തിരൂരങ്ങാടി: പോലീസുകാരന്റെ ഇടപെടൽ മൂലം വീട്ടമ്മക്ക് നഷ്ട്ടപ്പെട്ട പണം തിരികെ കിട്ടി. കോഴിച്ചെന സ്വദേശിനിയായ വീട്ടമ്മയുടെ പണമാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ സീനിയർ സിവിൽ പോലീസ് ഓഫീസർ സി. അനിൽകുമാറിൻ്റെ ഇടപെടലിലൂടെ തിരിച്ചു ലഭിച്ചത്.
വീട് നിർമ്മാണത്തിന് കരുതിയിരുന് 10,000 രൂപയടങ്ങിയ ബാഗ് വീട്ടമ്മ ചെമ്മാട് ഓട്ടോയിൽ മറന്നു വെച്ചു. ബുധനാഴ്ച വൈകീട്ട് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ ഓട്ടോ ഡ്രൈവറെയോ ഓട്ടോയുടെ നമ്പറോ ഏതെന്ന് അറിയില്ലായിരുന്നു.
പണം നഷ്ട്ടപ്പെട്ടത്തോടെ സങ്കടത്തിലായ വീട്ടമ്മ സ്റ്റേഷനിൽ നിന്ന് പോകാൻ തയ്യാറായില്ല. ഇതോടെ സീനിയർ സിവിൽ പോലീസ് ഓഫീസർ സി. അനിൽകുമാർ വീട്ടമ്മയെ സമാധാനിപ്പിക്കുകയും വിവിധ സ്റ്റേഷനുകളിൽ ബന്ധപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽ ഓട്ടോയുടെ നമ്പർ ലഭിച്ചില്ല. തുടർന്ന് ഓട്ടോയുടെ ദൃശ്യങ്ങൾ ശേഖരിച്ച ശേഷം ഓട്ടോ തൊഴിലാളി നേതാവിൻ്റെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളിൽ ഫോട്ടോ പ്രചരിപ്പിച്ചതോടെ അരമണിക്കൂറിനുള്ളിൽ ഓട്ടോ തിരിച്ചറിഞ്ഞു.
പരപ്പനങ്ങാടി ഉള്ളണത്തെ വലിയപീടിയേക്കൽ റസാക്കിൻ്റെതായിരുന്നു ഓട്ടോ. ഓട്ടോയുടെ പിറകിലാണ് ബാഗ് വെച്ചിരുന്നതെന്നതിനാൽ ഡ്രൈവർ ഇത് ശ്രദ്ധിച്ചിരുന്നില്ല.
ഇൻസ്പെക്ടർ സന്ദീപ് കുമാറിൻ്റെ സാന്നിധ്യത്തിൽ പണമടങ്ങിയ ബാഗ് വീട്ടമ്മയ്ക്ക് കൈമാറിയതോടെ പോലീസുകാർക്ക് നന്ദി പറഞ്ഞാണ് വീട്ടമ്മ രംഗം വിട്ടത്.