റോഡ് നിർമ്മാണ ത്തിൽ അഴിമതി ആരോപണം: പരാതിയെ തുടർന്ന് മാസം തികയും മുമ്പ് പൊളിച്ച് നീക്കി
1 min read

പരപ്പനങ്ങാടി: മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വികസന നേട്ടമായി ഉൾകൊള്ളിച്ച റോഡ് നിർമ്മാണത്തിലെ അഴിമതിയിൽ പിടി വീഴുമെന്ന തിരിച്ചറിവിൽ ഒരു മാസം തികയും മുമ്പ് റോഡ് പൊളിച്ച് നീക്കിയത് വിവാദത്തിൽ.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ 18 ൽ എരന്തപെട്ടി റോഡാണ് അഴിമതിയുടെ പേരിൽ പിടിവീഴുമെന്ന തിരിച്ചറിവിൽ ജെ.സി.ബി ഉപയോഗിച്ച് ഒരു മാസം മുന്നെ നിർമ്മിച്ച കോൺക്രീറ്റ് റോഡ് പൊളിച്ച് നീക്കിയത്.
2020-21ൽ വാർഷിക പദ്ധതിയിൽ രണ്ടര ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തികരിച്ചെന്ന് അവകാശപ്പെട്ട് വികസന നേട്ടമായി ചൂണ്ടികാണിച്ച പദ്ധതി റോഡ് നിർമ്മാണ സമയത്ത് തന്നെ ആക്ഷേപം ഉയർന്നിരുന്നു.
മുൻസിപ്പൽ തിരഞ്ഞെടുപ്പിൻ്റെ ആഴ്ചകൾക്ക് മുന്നെ നിർമ്മാണം പൂർത്തീകരിച്ച റോഡ് ദിവസങ്ങൾക്കകം തകരുകയും, പൊടിഞ്ഞ് വരുന്നതും വാർത്തയായിരുന്നു.
തിരഞ്ഞെടുപ്പിൽ വികസനം നടത്തി എന്നു വരുത്തി തീർക്കാൻ ചെയ്ത നിർമ്മാണ പ്രവർത്തിക്കെതിരെ നേരത്തെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു.
നിർമ്മാണ പ്രവർത്തിയിലെ അഴിമതി ചൂണ്ടിക്കാണിച്ച് വിജിലൻസിനും, മറ്റും പരാതി നൽകിയതോടെയാണ് പൊളിച്ച് നീക്കി തടിയൂരാനുള്ള ശ്രമം നടക്കുന്നത്.
ലക്ഷങ്ങൾ മുടക്കി നിർമ്മിച്ചെന്ന് പറയുന്ന പദ്ധതി എൺപതിനായിരത്തിൽപരം രൂപ മാത്രമാണ് നിർമ്മാണത്തിന് ചിലവഴിച്ചെതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംഭവം വിവാദമായതോടെയാണ് പുതിയ കൗൺസിലർ കൂടിയായ കരാറുകാരൻ മുൻകൈയെടുത്തു വീണ്ടും പ്രവൃത്തി നടത്താൻ തുനിയുന്നത്. ഇവിടെങ്ങളിൽ പല നിർമ്മാണ പ്രവർത്തികളും നടത്തിയത് ഇത്തരത്തിലാണന്നും നാട്ടുകാർ പറയുന്നു.
റോഡ് പൊളിഞ്ഞു തുടങ്ങിയതോടെ കരാറുകാരൻ്റെ അനാസ്ഥയും നിർമ്മാണത്തിലെ അശാസ്ത്രീയതയും ചൂണ്ടിക്കാട്ടി നാട്ടുകാരും പരപ്പനാട് ഡവലപ്മെൻറ് ഫോറം (പി.ഡി.എഫ് ) കമ്മിറ്റിയും നൽകിയ പരാതിയിലാണ് റോഡ് പൊളിച്ച് നീക്കി പുനർനിർമിക്കാൻ അധികൃതരും തയ്യാറായത്.