കെഎംസിസിക്ക് സ്വന്തം ആസ്ഥാനം നിർമിക്കാൻ ദുബായ് സർക്കാർ ഭൂമി അനുവദിച്ചു


പതിറ്റാണ്ടുകളായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന കെഎംസിസിക്ക് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമിക്കുന്നതിന് ദുബായ് സർക്കാർ ഭൂമി നൽകി.ദുബായിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജാതിമത വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രയാസപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും സഹായ ഹസ്തമായി നിൽക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്റർ ദുബയ് ഗവണ്മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന സംഘടനയാണ്. കെഎംസിസി പ്രവർത്തകരും അനുഭാവികളും വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് ഇവിടെ യാഥാർഥ്യമാകുന്നത്.
പത്മശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ട് അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, പത്മശ്രീ എം.എ യൂസഫലി എന്നിവരുടെ സാനിദ്ധ്യത്തിൽ ദുബയ് നോളജ് ഫണ്ട് എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അബ്ദുള്ള അൽ അവാർ എന്നിവരുമായി നടന്ന ഒപ്പ് വയ്ക്കൽ ചടങ്ങിൽ വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുള്ള പൊയിൽ, ദുബയ് കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ് പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർമാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീൽ സംബന്ധിച്ചു.
അറുപത്തിയഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്ന ദുബയ് കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. സിഡിഎയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ദുബയ് കെഎംസിസി ശാസ്ത്രീയവും ജനോപകാരപ്രദവുമായ ഒട്ടേറെ പ്രവർത്തങ്ങളാണ് ദുബയിലും നാട്ടിലുമായി നടത്തുന്നത്.