ശബരിമല തീർത്ഥാടകരിൽ നിന്ന് കൈക്കൂലി; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

പ്രതീകാത്മക ചിത്രം

ശബരിമല തീർത്ഥാടകരിൽ നിന്ന് കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. ഇന്നലെ വാളയാറിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഉദ്യോഗസ്ഥരിൽ നിന്ന് 7200 രൂപ പിടിച്ചെടുത്തു. ഡ്രൈവർമാരിൽ നിന്ന് എംവിഡി ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് എന്നിങ്ങനെയായിരുന്നു സ്വാമിമാരിൽ നിന്ന് ഇവർ പിരിച്ചിരുന്നത്. കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നൽകുന്നത്. വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ സ്വാമിമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് മിന്നൽ പരിശോധന നടത്തിയത്.
വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്പോസ്റ്റിലെത്തിയന്ന വിവരം ലഭിച്ചപ്പോൾ മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഡ്രൈവർമാരിൽ നിന്ന് രേഖകൾക്കൊപ്പം വാങ്ങിയിരുന്ന പണം വേണ്ടെന്ന് വെച്ചു. എന്നാൽ തൊട്ടുമുമ്പ് വരെ അങ്ങനെ ആയിരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു.
പിടികൂടിയ 7200 രൂപയിൽ ആറായിരം രൂപയിലധികം തന്റെ പണമാണെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാദിച്ചു. പിരിഞ്ഞു കിട്ടുന്ന പണം ഏജന്റിന് കൈമാറുകയും പരിശോധനയുണ്ടായാല്‍ ക്രമപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പണമുണ്ടെന്ന് രേഖപ്പെടുത്തിയതെന്നാണ് വിജിലൻസ് പറയുന്നത്. എന്നാൽ പണം കൊടുത്താൽ മാത്രമേ രേഖകളിൽ ഉദ്യോഗസ്ഥർ സീൽ പതിക്കുകയുള്ളൂ. ഇത് വാളയാറിലെ പതിവാണെന്നും എന്ന് ഡ്രൈവർമാർ പറഞ്ഞു.
ശബരിമലയിലെ തീർത്ഥാടകരുടെ മാത്രം വാഹന തിരക്ക് കണക്കിലെടുത്താൽ കുറഞ്ഞ സമയത്തിനുള്ളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ലക്ഷങ്ങൾ കൈകൂലി പിരിക്കുന്നുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്.