മലദ്വാരത്തിൽ ക്യാപ്സൂളായി കടത്താൻ ശ്രമിച്ചത് ഒരു കിലോയിലേറെ സ്വർണം; മലപ്പുറം സ്വദേശി കരിപ്പൂരിൽ പോലീസ് പിടിയിൽ


മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിന്റെ സ്വർണ വേട്ട. മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. ജിദ്ദയിൽ നിന്നും ഇന്നലെ രാത്രി ആണ് ഇയാൾ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 1.006 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ കടത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 9.30-ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മുഹിയുദ്ദീൻ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 10.30 ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അല്പസമയം വിമാനത്താവള പരിസരത്ത് തങ്ങിയ ഇയാൾ സുഹൃത്തിനൊപ്പം കാറിൽ കയറി പോകുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്
ചോദ്യംചെയ്യലിൽ തന്റെ കൈയിൽ സ്വർണമില്ലെന്നായിരുന്നു യുവാവിന്റെ മറുപടി. ഇയാളുടെ ലഗേജ് പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇതോടെ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്സറേ പരിശോധന നടത്തുകയും ശരീരത്തിനുള്ളിൽ സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തുകയുമായിരുന്നു.
പ്രതിയെ വിശദമായി ചോദ്യംചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് കൈമാറുമെന്നും പോലീസ് പറഞ്ഞു. ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടുന്ന 74-ാമത്തെ സ്വർണക്കടത്ത് കേസാണിത്.