വീട് കുത്തിത്തുറന്ന് കവർച്ച; 45 പവൻ സ്വർണ്ണവും 30,000 രൂപയും കവർന്നു

പ്രതീകാത്മക ചിത്രം

മലപ്പുറം: കൊളത്തൂരിൽ വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച. അലമാരകളിൽ സൂക്ഷിച്ച 45 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയും മൂന്ന് വാച്ചുകളും കവർന്നു. വെങ്ങാട് ഇല്ലിക്കോട് പാലത്തിനുസമീപം വടക്കേകര മൂസയുടെ വീട്ടിലാണ് ശനിയാഴ്ച രാത്രി വീടിന്‍റെ മുൻവാതിൽ തകർത്ത് കവർച്ച നടത്തിയത്.
കിടപ്പു മുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണ്ണവും പണവും മൂന്ന് വാച്ചുകളുമാണ് നഷ്ടമായത്. രാത്രി ഏഴരയോടെ വീട് പൂട്ടി വീട്ടുകാർ വളാഞ്ചേരിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാവിലെ പത്തരക്ക് തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്ന നിലയിൽ കാണുന്നത്. മുൻ വശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു.
മോഷണം നടന്ന വീട്ടിൽ പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ, കൊളത്തൂർ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐമാരായ ടി.കെ. ഹരിദാസ്, അബ്ദുനാസർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ കൊളത്തൂർ സി.ഐ സുനിൽ പുളിക്കൽ എസ്.ഐമാരായ ടി.കെ. ഹരിദാസ്, പൊലീസ് ഓഫിസർമാരായ അയ്യൂബ്, മുഹമ്മദ് റാഫി, കെ.പി. വിജേഷ്, വിപിൻ ചന്ദ്രൻ, ശാഹുൽ ഹമീദ്, മുഹമ്മദ് കബീർ എന്നിരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.