വഖഫ് ബോർഡ് നിയമനം: പി.എസ്.സിക്ക് വിട്ട തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി


വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നിയമനം പി.എസ്.സിക്ക് വിട്ട നിയമനിർമാണത്തിൽ ഭേദഗതിക്ക് സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് രഹസ്യ തീരുമാനമല്ല. ഐ.യു.എം.എല്ലിന്‍റെ ഭാഗത്ത് നിന്ന് ഉയർന്നത് നിലവിലെ ജീവനക്കാർക്ക് ജോലി പോകുമെന്നായിരുന്നു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നു പറഞ്ഞു. അങ്ങനെയാണ് പ്രമേയം സഭ അത് പാസാക്കിയത്. കുറച്ചു കാലം പിന്നിട്ടപ്പോൾ ലീഗ് ഇത് ഉന്നയിക്കുകയും പൊതു പ്രശ്നമായി വരികയും ചെയ്തു. വഖഫ് ബോർഡ് യോഗമാണ് പി.എസ്.സിക്ക് വിടാൻ ശിപാർശ ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് ആവശ്യമായ തുടർനടപടി സ്വീകരിച്ചു വരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പി. കെ കുഞ്ഞാലിക്കുട്ടിയെ അറിയിച്ചു.
സർക്കാർ തീരുമാനം വൻ വിവാദമായിരുന്നു. മുസ്‍ലിം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി മുസ്ലിം നേതാക്കളുടെ യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനം ഒന്നും അറിയിച്ചിരുന്നില്ല.
അതേസമയം, തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുസ്‍ലിം ലീഗും വിവിധ മുസ്‍ലിം സംഘടന നേതാക്കളും അറിയിച്ചു.